ഒരു വിവാഹ പരസ്യത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയുടെ മുഴുവന്‍ പരിഹാസം ഏറ്റുവാങ്ങി അനൂപും ജൂബിയും, അവര്‍ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു അതിന് നിങ്ങള്‍ക്കെന്താണ് കാര്യം? കണ്ണൂര്‍ ചെറുപുഴയിലെ കല്യാണം വാര്‍ത്തയായതിങ്ങനെ

എന്തിനെയും ഏതിനെയും പരിഹാസത്തോടെ കാണുകയെന്നത് സോഷ്യല്‍മീഡിയയുടെ പ്രശ്‌നമാണ്. എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കാണുകയെന്നതാണ് ഇത്തരക്കാരുടെ രീതി. ആരുടെയെങ്കിലും കുടുംബജീവിതം നശിപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കി നടക്കുകയാണ് ഇക്കൂട്ടര്‍. ഇപ്പോള്‍ പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ് സൈബര്‍ ഞരമ്പ് രോഗികള്‍. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണവും അതിനോട് അനുബന്ധിച്ച് പത്രത്തില്‍ വന്ന പരസ്യവുമാണ് എല്ലാത്തിനും കാരണം.

ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്. 25കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്നും പണം കണ്ടപ്പോള്‍ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നുമാണ് സൈബറിടത്തില്‍ പ്രചരിക്കുന്നത്.

ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.  വിവാഹം എന്തായാലും മംഗളകരമായി നടക്കുകയും ചെയ്തു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ജൂബിയുമായി അടുപ്പം തുടങ്ങുന്നത്. ഇത് വിവാഹത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെ വിവാഹവും നടന്നു. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതു പോലെ ജൂബിക്ക് പ്രായം 48 ഒന്നും ആയിട്ടില്ല. ഇരുവര്‍ക്കും 28 വയസാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ജൂബി ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. ഒരു വിവാഹത്തിന്റെ പേരില്‍ സൈബര്‍ ലോകത്തു നടക്കുന്ന പ്രചരണങ്ങളില്‍ വളരെ ദുഃഖിതരായണ് ഇരുവരും. തങ്ങള്‍ ആരെയും ദ്രോഹിക്കാന്‍ വന്നില്ലല്ലോയെന്നും മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കൂവെന്നുമാണ് ഇരുവരും അഭ്യര്‍ഥിക്കുന്നത്.

Related posts