നടുറോഡില്‍ വച്ച് അശ്ലീലം പറഞ്ഞയാള്‍ക്ക് പണികൊടുത്ത് യുവതികള്‍

നടുറോഡില്‍ വച്ച് യുവതികളെ അശ്ലീലം പറഞ്ഞയാളെ യുവതികള്‍ പിടികൂടി. ബൈക്കിലെത്തി അശ്ലീലം പറഞ്ഞ യുവാവിനെയാണ് കാല്‍നട യാത്രികരായ യുവതികള്‍ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറിയത്. ആലുവ കീഴ്മാട് സ്വദേശി ആന്റണി (42)യാണ് ആലുവ നഗരസഭ ഓഫിസ് റോഡില്‍ വച്ച് പിടിയിലായത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. ആലുവ നഗരസഭ ഓഫീസിന് സമീപം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികള്‍ ബസിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കവേ സ്‌കൂട്ടറിലെത്തിയ ആന്റണി വാഹനം നിര്‍ത്തിയ ശേഷം അശ്ലീലം പറയുകയുമായിരുന്നു. ഉടന്‍ യുവതികള്‍ ഇയാളുടെ കൈകളില്‍ മുറുകെ പിടിക്കുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് മുമ്പും പലതവണ ഇയാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് അതിന്റെ പേരില്‍ നാട്ടുകാരുടെ തല്ലും കൊണ്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Related posts