ചെങ്ങന്നൂർ: ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച ആരോഗ്യ വകുപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അന്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ഡ്രൈവർ ചേർത്തല തങ്കി സ്വദേശി രമേശനെയാണ് കഴിഞ്ഞ രാത്രിയിൽ അന്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ രമേശനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ഡ്യൂട്ടി ചെയ്യുന്ന സമയത്ത് മാസ്ക് വാങ്ങാനായെത്തിയ രമേശൻ തന്നെ ലൈംഗിക ചുവയോടെ കയറിപ്പിടിച്ചെന്നാണ് ഇവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി എഎംഒ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കൈമാറുകയായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി രമേശനെ സസ്പെൻഡ് ചെയ്തത്. അതിനിടെ സമാനമായ നിരവധി സംഭവങ്ങൾ മെഡിക്കൽ കോളജിൽ വെച്ചും അന്പലപ്പുഴ ആശുപത്രിയിൽ വെച്ചും രമേശൻ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.