ജറുസലേം: ചരിത്രത്തിന്റെ ഏടുകളിൽ ഏറ്റം ശ്രദ്ധേയവും പലകുറി ആവർത്തിക്കപ്പെട്ടതുമായ നഗരമാണ് ജറുസലേം. അവിടെനിന്നും അനേകായിരം വർഷങ്ങൾക്കുശേഷം ഇപ്പോൾ മണ്ണിൽ പതിഞ്ഞ സ്വർണമുത്താണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രയേലിലെ ജറുസലേമിലുള്ള ചരിത്രപ്രസിദ്ധമായ ‘സിറ്റി ഓഫ് ഡേവിഡിൽ’ നിന്ന് 1,600 വർഷം പഴക്കമുള്ള ഒരു ചെറിയ സ്വർണമുത്ത് കണ്ടെടുത്തു. ജറുസലേം വാൾസ് നാഷണൽ പാർക്കിനടുത്തുള്ള തീർഥാടനം പാതയിൽ ഇസ്രായേൽ ആന്റിക്വിറ്റീസ് അഥോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഈ അമൂല്യ വസ്തു ലഭിച്ചത്. പതിനെട്ടു വയസുകാരിയായ ഹല്ലേൽ ഫീഡ്മാൻ എന്ന വോളന്റിയറാണ് മണ്ണിൽ നിന്ന് ഈ സ്വർണമുത്ത് കണ്ടെത്തിയത്.
ഖനന സ്ഥലത്തുനിന്നും കൊണ്ടുവന്ന മണ്ണ് അരിച്ചു പരിശോധിക്കുന്നതിനിടെ തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ട ഹല്ലേൽ, അത് പുരാവസ്തു ഗവേഷകർക്ക് കൈമാറുകയായിരുന്നു. പരിശോധനയിൽ അതൊരു സ്വർണ്ണമുത്താണെന്ന് സ്ഥിരീകരിച്ചു. പുരാവസ്തു ഖനനങ്ങളിൽ സ്വർണം കണ്ടെത്തുന്നത് വളരെ അപൂർവമാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. അമീർ ഗൊലാനി പറഞ്ഞു. പുരാതന കാലത്ത് സ്വർണം അങ്ങേയറ്റം വിലപിടിപ്പുള്ള വസ്തുവായതിനാൽ, ആളുകൾ അത് നഷ്ടപ്പെടാതെ സൂക്ഷിക്കാനും വീണ്ടും ഉപയോഗിക്കാനും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു മുത്ത് നഷ്ടപ്പെട്ടു കിടന്നത് അത്ഭുതകരമായാണ് ഗവേഷകർ കാണുന്നത്.
‘ഗ്രാനുലേഷൻ’ എന്ന് വിളിക്കപ്പെടുന്ന സങ്കീർണമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മണി നിർമിച്ചിരിക്കുന്നത്. ചെറിയ സ്വർണ ഗോളങ്ങൾ കൃത്യമായ ചൂടിൽ ഉരുക്കി ഒന്നിപ്പിച്ചു ചേർത്താണ് ഇത്തരം മുത്തുകൾ നിർമിക്കുന്നത്. സ്വർണ്ണം ഉരുകി ആകൃതി നഷ്ടപ്പെടാതെ, എന്നാൽ ഗോളങ്ങൾ തമ്മിൽ കൃത്യമായി ഉറപ്പിക്കുകയും ചെയ്യുക എന്നത് അക്കാലത്തെ വിദഗ്ദ്ധരായ സ്വർണപ്പണിക്കാർക്ക് മാത്രം സാധ്യമായ കാര്യമായിരുന്നു. മെസൊപ്പൊട്ടോമിയയിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഈ രീതി, അക്കാലത്തെ വ്യാപാര സാംസ്കാരിക കൈമാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
റോമൻ കാലഘട്ടത്തിലെ ദൈനംദിന ജീവിതത്തിലേക്കും അവിടുത്തെ കലാവിരുതിലേക്കും ഈ ചെറിയ സ്വർണമുത്ത് വെളിച്ചം വീശുന്നു. ജറുസലേം അക്കാലത്ത് ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നില്ലെന്നും, ആശയങ്ങളും സാങ്കേതികവിദ്യയും വ്യാപാരവസ്തുക്കളും വ്യാപാരികളിലൂടെയും സഞ്ചാരികളിലൂടെയും നിരന്തരം കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്നും ഈ കണ്ടെത്തൽ തെളിയിക്കുന്നു.
പുരാവസ്തു ഗവേഷണത്തിൽ ഇത്തരം ചെറിയ വസ്തുക്കൾക്ക് പോലും ചരിത്രത്തിൽ വലിയ സ്ഥാനമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ഭൂതകാലത്തെ വെളിച്ചത്തുകൊണ്ടുവരാൻ ഇത്തരം സൂക്ഷ്മമായ പരിശോധനകളും വോളന്റിയർമാരുടെ സഹായവും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
