ചങ്ങനാശേരി: വായ്പൂര് ശാസ്താം കടവിൽ കയത്തിൽ സച്ചിനും ആകാശും മുങ്ങിമരിച്ചപ്പോൾ തകർന്നടിഞ്ഞത് രണ്ടു കുടുംബങ്ങളുടെ സ്വപന്ങ്ങൾ. ചങ്ങനാശേരി പച്ചക്കറി മാർക്കറ്റിൽ ഇലഞ്ഞിപ്പറന്പിൽ മാർട്ടിൻ - സുനി ദന്പതികളുടെ മകൻ സച്ചിൻ മാർട്ടിൻ(19), മോർക്കുളങ്ങര പുതുപ്പറന്പിൽ സുരേന്ദ്രൻ - ഗീത ദന്പതികളുടെ മകൻ ആകാശ് (19)എന്നിവരാണ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഇവരുടെ മരണവിവരം ചങ്ങനാശേരി നഗരത്തിലും ഇരുവരുടേയും വീടുകളിലും എത്തിയത്. ഇവരുടെ വീടുകളിലെ നിലവിളികൾ വിവരം അറിഞ്ഞെത്തിയ ബന്ധുക്കളുടേയും നാട്ടുകാരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഏറെ സുഹൃദ്ബന്ധങ്ങളുടെ ഉടമകളാണ് മരണപ്പെട്ട സച്ചിനും ആകാശും.
കുളിക്കാനിറങ്ങിയ ആകാശ് മണൽ വാരി മാറ്റിയ കയത്തിലേക്ക് മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കുന്നതിനായി ഇറങ്ങിയ സച്ചിനും കയത്തിൽ പെടുകയായിരുന്നു. ഇരുവരും വെള്ളത്തിലേക്ക് മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരും മരണത്തിന്റെ പിടിയിലകപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് സച്ചിനും ആകാശും ഉൾപ്പെടെ 12സുഹൃത്തുക്കളടങ്ങുന്ന സംഘം ആറു ബൈക്കുകളിലായാണ് ചങ്ങനാശേരിയിൽനിന്നും പുറപ്പെട്ടത്. മൂന്നരയോടെ ഇവർ വായ്പൂരിനടുത്തുള്ള ശാസ്താംകടവിലെത്തുകയായിരുന്നു. ചെളിയും മണ്ണും നിറഞ്ഞ കടവിൽ കുളിക്കാനിറങ്ങുന്പോഴാണ് ഇരുവരും മുങ്ങിത്താണത്.
രണ്ടു കുടുംബങ്ങളിലേയും ഏക ആണ്മക്കളാണ് സച്ചിനും ആകാശും. ചങ്ങനാശേരി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ മാർട്ടിനാണ് സച്ചിന്റെ പിതാവ്. മോർക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ഡെക്കറേഷൻ ഉടമയാണ് ആകാശിന്റെ പിതാവ് സുരയെന്ന പേരിലറിയപ്പെടുന്ന സുരേന്ദ്രൻ.
സച്ചിൻ കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിലേ ഒന്നാംവർഷ എൻജിനിയറിംഗ് വിദ്യാർഥിയും ആകാശ് പത്തനംതിട്ട മൗണ്ട് സിയോണ് എൻജിനിയറിംഗ് കോളജിലെ ബികോം എൽഎൽബി ഒന്നാംവർഷ വിദ്യാർഥിയുമാണ്. സച്ചിന്റെ ഏകസഹോദരിയാണ് സൗമ്യ. ശ്രുതിയും പൂജയുമാണ് ആകാശിന്റെ സഹോദരിമാർ.