കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സീറ്റുകൾ നിലനിർത്തുമെന്നും സീറ്റുകൾ വച്ചുമാറാനുള്ള നീക്കമില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അർഹതപ്പെട്ട സീറ്റുകൾ ലീഗിന് വേണ്ടിവരും. ലീഗ് നേരത്തെതന്നെ മത്സരിക്കുന്ന സീറ്റുകളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്.
കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ ലീഗിന്റെ കൈവശമുള്ള സീറ്റുകൾവച്ചുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ, തിരുവമ്പാടി, കുന്നമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വച്ചുമാറില്ല. നിലവിലെ സീറ്റുകൾ നിലനിർത്താനാണ് ലീഗ് ആഗ്രഹിക്കുന്നത്. അർഹതപ്പെട്ട സീറ്റുകളിലേക്കുകൂടി ചർച്ചകളിൽ ആവശ്യമുന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണി യോഗത്തിൽ ഇക്കാര്യങ്ങൾ പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നു എന്ന് വ്യക്തമാക്കിയ തങ്ങൾ കേരള കോൺഗ്രസിന്റെ മനസ് യുഡിഎഫിനൊപ്പമാണെന്നും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷേ, വോട്ട് വേണ്ടെന്ന് പറയില്ലെന്നും ലീഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നും തങ്ങൾ പറഞ്ഞു.
