സുധീരന്‍ എന്ന കടമ്പ ഒഴിവായതിന്റെ ആത്മവിശ്വാസത്തില്‍ ബിഡിജെഎസ് യുഡിഎഫ് പാളയത്തിലേക്ക്…?

udf600കോട്ടയം: ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശനെതിരേ ഉറച്ച നിലപാടെടുത്ത വി. എം സുധീരന്‍ കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞതോടെ കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു മുതല്‍ തുടങ്ങിയ ബിജെപി സഖ്യം ഒഴിഞ്ഞ് ബിഡിജെസ് യുഡിഎഫില്‍ ചേക്കേറാനൊരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

സുധീരന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ അതേതായാലും നന്നായിപ്പോയി എന്ന മട്ടില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണവും പുറത്തു വന്നിരുന്നു. തുടര്‍ന്ന് വെള്ളാപ്പള്ളിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ആശയവിനിമയം നടത്തിയതായും വിവരങ്ങളുണ്ടായിരുന്നു. ആദ്യപടിയായി ബിജെപി ബന്ധം ഉപേക്ഷിക്കാനും അതിനു ശേഷം യുഡിഎഫില്‍ ചേരുവാനുമാണ് ആലോചനകള്‍ നടക്കുന്നത് എന്നാണ് വിവരം. ചില കോണ്‍ഗ്രസ് നേതാക്കളും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മാണി യുഡിഎഫ് വ്ിട്ടുപോയതിനാല്‍ മറ്റു ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ ഇടയില്ലെന്നുമാണ് വിവരം.

എന്‍ഡിഎയുമായുള്ള സഖ്യം കാര്യമായ ഗുണം ചെയ്തില്ലെന്നു വിലയിരുത്തുന്ന ബിഡിജെസ് നേതൃത്വം ബിജെപി മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും ആരോപിക്കുന്നു. ബിജെപി ബന്ധം ഉപേക്ഷിക്കുമെന്ന് ഉറപ്പായെങ്കിലും കോണ്‍ഗ്രസിനോട് അടുക്കുമെന്ന വാര്‍ത്തകളോട് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്.

ബിജെപി ബന്ധം സംബന്ധിച്ച് വെള്ളാപ്പള്ളി വ്യക്തമാക്കിയത് എസ്എന്‍ഡിപിയുടെ അഭിപ്രായമാണെന്നും ബിഡിജെഎസ് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് തുഷാര്‍ പറഞ്ഞു. നിലവില്‍ ബിഡിജെഎസിന്റെ  രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തുഷാര്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് നടക്കുന്ന പാര്‍ട്ടി  യോഗത്തില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഏറെക്കുറെ തീരുമാനിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിനോടു കൂടുതല്‍ അടുപ്പം കാണിക്കുന്ന വെള്ളാപ്പള്ളി നടേശനെ പിന്‍തുണയ്ക്കാതെ, തള്ളിപ്പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി നിര്‍ണായക തീരുമാനം ഇന്ന് വൈകുന്നേരം നടക്കുന്ന സംസ്ഥാന കമ്മിറ്റിക്കു ശേഷം ഉണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തതോടെ ബിജെപി ബന്ധം വിട്ടേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഇന്ന് വൈകുന്നേരത്തെ സംസ്ഥാന കമ്മറ്റിയില്‍ മുന്നണി മാറ്റം സംബന്ധിച്ച കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതായിട്ടാണ് അറിയുന്നത്.  ബിഡിജെഎസിന്റെ പരിപാടിയിലേയ്ക്കു ബിജെപി ജില്ലാ  സംസ്ഥാന നേതാക്കളില്‍ ഒരാളെ പോലും ക്ഷണിച്ചിരുന്നുമില്ല. നേതൃ സംഗമത്തില്‍ പങ്കെടുക്കാതെ സംസ്ഥാന വൈസ് പ്രസിഡന്റ് ്അക്കിരമണ്‍ കാളിദാസ ഭട്ടതിരി മാറി നിന്നതും വിവാദമായിട്ടുണ്ട്.
രാവിലെ നടന്ന നേതൃസംഗമത്തിലും പഠന ക്ലാസിലും അക്കിരമണ്‍ പങ്കെടുക്കാതിരുന്നത് വിവാദമായതിനെ തുടര്‍ന്നു ഇദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ നേതൃത്വം ശ്രമങ്ങള്‍ തുടരുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ പകുതിയിലേറെ പ്രതിനിധികളും ബിജെപി ബന്ധം വിടണമെന്ന നിര്‍ദ്ദേശത്തെ പിന്‍തുണയ്ക്കുന്നവരാണെന്നാണ് സൂചനകള്‍.

Related posts