പരിപാടി നിര്‍ത്തണമെന്ന് സമ്മര്‍ദമുണ്ടായി, കൈരളി ടിവിയിലെ സെല്‍ഫി പ്രോഗ്രാം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

bhagyaസമൂഹം എന്ത് പറയുന്നു എന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ സ്വന്തം അഭിപ്രായം എവിടെയും തുറന്ന് പറയുകയും മനസാക്ഷി പറയുന്നത് അപ്പാടെ അനുസരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഭാഗ്യലക്ഷ്മിയുടേത്. ചില സമയങ്ങളിലെങ്കിലും ആരും അതിശയിച്ചുപോകുന്ന തീരുമാനങ്ങള്‍ അവര്‍ കൈക്കൊണ്ടിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു തീരുമാനമാണ് കൈരളി ചാനലിലെ സെല്‍ഫി എന്ന പ്രോഗ്രാമില്‍ നിന്ന് പിന്തിരിയുന്ന വേളയിലും കൈക്കൊണ്ടത്. ആ സുപ്രധാന തീരുമാനത്തേക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെയാണ്.

വടക്കാഞ്ചേരി സംഭവത്തിനുശേഷം പ്രോഗ്രം നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് എനിക്ക് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. എന്നാല്‍, ചാനലിനുള്ളില്‍ സമ്മര്‍ദ്ദമുണ്ടെന്നും തീരുമാനമെടുത്തിട്ടില്ലെന്നും പലരില്‍ നിന്നായി അറിഞ്ഞു. അതേതായാലും സംഭവിക്കുമെന്ന് എനിക്ക് തോന്നി. അവര്‍ വിളിച്ച് പ്രോഗ്രാം അവസാനിപ്പിക്കുന്നു എന്ന് ഇങ്ങോട്ട് പറയുന്നതിനേക്കാള്‍ ഞാന്‍ പോകുന്നു എന്ന് അങ്ങോട്ട് പറയുന്നതല്ലേ നല്ലതെന്ന് തോന്നി. ജീവിതത്തില്‍ ഇതുവരെ ഒരാള്‍ക്കും എന്നോട് നോ പറയാന്‍ ഞാന്‍ അവസരം കൊടുത്തിട്ടില്ല. ഡബ്ബിംഗ് സമയത്ത് പോലും ഈ ശബ്ദം കഥാപാത്രത്തിന് യോജിക്കുന്നില്ല എന്ന് ആര്‍ക്കും പറയാന്‍ ഞാന്‍ അവസരമൊരുക്കിയിട്ടില്ല. പടം കണ്ടിട്ട് എന്റെ ശബ്ദം ആ കഥാപാത്രത്തിന് യോജിക്കുന്നില്ല എന്ന് തോന്നിയാല്‍ അത് തുറന്ന് പറഞ്ഞ് പിന്‍മാറുകയും എനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ടാല്‍ മനപൂര്‍വ്വം ഒഴിഞ്ഞുമാറുകയുമാണ് പതിവ്. എനിക്കര്‍ഹമായ പരിഗണനയും സ്‌നേഹവും കിട്ടാത്തിടത്തുനിന്നും ഇറങ്ങിപ്പോരുന്ന ആളാണ് ഞാന്‍. കുടുംബജീവിതത്തിലും അത് തന്നെയാണ് സംഭവിച്ചത്.

കൈരളി ചാനലില്‍ എനിക്ക് എല്ലാവിധ സ്വാതന്ത്രവുമുണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസും മറ്റും അര്‍ഹമായ എല്ലാ ബഹുമാനവും തന്നിരുന്നു. പ്രോഗ്രാം നിര്‍ത്തില്ല എന്ന ഉറപ്പും അദ്ദേഹം തന്നിരുന്നു. സ്വന്തം വീട് പോലെ കരുതിപോന്നിരുന്ന ചാനലിനെ വിട്ട് പോന്നപ്പോള്‍ സഹിക്കാനാവാത്ത ദുഖമുണ്ടായിരുന്നു. പക്ഷേ പാര്‍ട്ടി അങ്ങനെയൊരു തീരുമാനമെടുത്താല്‍ എന്തു ചെയ്യും എന്ന ചിന്ത കാരണമാണ് സ്വയമേ ഒഴിഞ്ഞുപോന്നത്. പക്ഷേ ഇതെല്ലാം ഏറെ തെറ്റിദ്ധാരണകള്‍ക്ക് വഴിവച്ചു. ഞാന്‍ ബിജെപിയുടെ ജനം ചാനലിലേയ്ക്ക് പോയെന്ന രീതിയില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ ഇറക്കി. ഒരിടത്ത് നിന്ന് ഒഴിഞ്ഞുമാറി മറ്റൊരിടത്ത് ചേക്കേറുക എന്നത് എന്റെ ശീലത്തിലില്ലാത്ത കാര്യമാണ്. ഇക്കൂട്ടരോട് വല്ലാത്ത അറപ്പും വെറുപ്പും ഉണ്ടാക്കിയ സംഭവമായിരുന്നു അത്.

Related posts