തൃശൂർ: തന്റെ വീടിനു മുന്നിൽ നടന്ന ബോംബ് സ്ഫോടനം പോലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ.
സ്ഫോടനം ആസൂത്രിതമാണ്. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിവരം പോലീസിനെ അറിയിച്ചത്. വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗൂഢാലോചന നടന്നുവെന്നും ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബോംബ് പൊട്ടിയെന്നു കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പോലീസ് എനിക്കു നോട്ടീസ് തരുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കംപോലും ആവില്ലെന്നു പറഞ്ഞ ശോഭ സുരേന്ദ്രൻ, എസിപിക്കു തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും പരിഹസിച്ചു.
പൊട്ടിയതു മാലപ്പടക്കമല്ല, തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയതുതന്നെയാണ്. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കംപോലും എന്റെ വീടിനു മുൻപിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിനു സമീപത്തു പൊട്ടിക്കാമായിരുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ, പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നായിരുന്നു പോലീസ് വിശദീകരണം. പൊട്ടിയത് ഓലപ്പടക്കമാണെന്നും നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭ സുരേന്ദ്രന്റെ വീടിന്റെ എതിർഭാഗത്തെ വീടിനു മുമ്പിൽ പടക്കം പൊട്ടിച്ചതെന്നുമാണ് പോലീസ് കണ്ടെത്തിയത്.
ഈസ്റ്ററിനു വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കളുടെ മൊഴി. പടക്കംപൊട്ടിച്ചശേഷം പോലീസ് വന്നതോടെ തങ്ങൾ പേടിച്ചു മിണ്ടാതിരിക്കുകയായിരുന്നുവെന്നും യുവാക്കൾ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു മാത്രം കേസെടുത്തു പോലീസ് യുവാക്കളെ വിട്ടയയ്ക്കുകയായിരുന്നു.