ലോകം ഇന്ത്യയെ പുകഴ്ത്തുമ്പോള്‍ അസൂയമൂത്ത് ഇരിക്കപ്പൊറുതിയില്ലാതെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ! ഇവരേ സപ്പോര്‍ട്ട് ചെയ്യാന്‍ ചില ഇന്ത്യന്‍ ബുദ്ധിജീവികളും; ചന്ദ്രയാന്‍-2 ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നതിങ്ങനെ…

രണ്ടു നൂറ്റാണ്ട് തങ്ങള്‍ അടിമയാക്കി വച്ച രാജ്യം തങ്ങള്‍ക്കു മുകളിലേക്ക് കുതിക്കുന്നത് എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് സഹിക്കാനാവും. ഇന്ത്യ ചന്ദ്രയാന്‍-2ലൂടെ ലോകത്തിന്റെ നെറുകയിലെത്തിയതിനെ ലോകമാധ്യമങ്ങള്‍ അഭിനന്ദിക്കുമ്പോഴാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ അസഹിഷ്ണത.  ഇന്ത്യ വിജയകരമായി ചന്ദ്രയാന്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ ബുദ്ധിജീവികളെ കൂട്ടുപിടിച്ച് പട്ടിണിയും ദാരിദ്ര്യവും പറഞ്ഞ് ഇന്ത്യയെ അവഹേളിക്കുകയാണ് വെള്ളക്കാര്‍.

ബ്രിട്ടന് സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു ഗതിയില്ലാതെ ഇന്ത്യന്‍ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപണം നടത്തി വിവരങ്ങള്‍ കൈക്കലാക്കുന്ന രാജ്യം ആയിരുന്നിട്ടു കൂടി ഇന്ത്യ ശാസ്ത്ര രംഗത്തും ലോക നേതൃ പദവി കൈയാളുന്നതിന്റെ മുഴുവന്‍ ചൊരുക്കും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍പ്പുണ്ട്. മുന്‍പ് ഇന്ത്യക്കു നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫണ്ട് ഇനി നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതിക്കൂട്ടിയ മാധ്യമങ്ങള്‍ അതുകൊണ്ടൊന്നും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ആകുന്നില്ലെന്നു കണ്ടപ്പോഴാണ് കുറ്റം കണ്ടുപിടിക്കുന്നതിലേക്ക് നീങ്ങിയത്.

അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പ് ചാന്ദ്ര പഠനത്തിനായി സ്വന്തമായി ഉപഗ്രഹ വിക്ഷേപണം നടത്തിയെന്ന കാര്യം ഓര്‍ക്കുമ്പോള്‍ എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് ഉറങ്ങാനാവും. അതിനാല്‍ തന്നെ ചന്ദ്രയാന്‍ രണ്ടാം ഘട്ടത്തിന്റെ വിശദംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നതിനു പകരം ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇതേ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശം നടത്തുന്ന വിലകുറഞ്ഞ സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വീകരിച്ചത്.

മുമ്പ് ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബ്രിട്ടീഷ് പ്രവര്‍ത്തകര്‍ ഗെയിംസ് വില്ലേജിലേക്ക് പോകുന്നതിനു പകരം ചേരി പ്രദേശങ്ങളിലേക്കാണ് പോയത്. ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ അവഹേളിക്കുകയായിരുന്നു ലക്ഷ്യം.മുന്‍പ് കടുത്ത വലതു പക്ഷ പത്രമായ ദി സണ്‍ അടക്കമുള്ളവയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കുറേക്കൂടി മാന്യത പുലര്‍ത്തി റിപ്പോര്‍ട്ട് ചെയ്തിരുന്ന ദി ടെലിഗ്രാഫ് അടക്കമുള്ളവ ആ നിരയിലേക്ക് മാറി എന്നതാണ് രസകരം. ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരെ തന്നെ ഉപയോഗിച്ചാണ് നെഗറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നതും കാണാതിരിക്കാനാകില്ല.

ചന്ദ്രയാന്‍-2നായി 120 മില്യണ്‍ മുടക്കിയ ഇന്ത്യ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മനുഷ്യരെ വഹിക്കുന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കും എന്ന് മുന്‍പ് മോദി നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്തു ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഐഎസ്ആര്‍ഒ യുടെ ബഡ്ജറ്റ് 1.3 ബില്യണില്‍ നിന്നും നാല് ബില്യണ്‍ ആയി കുത്തനെ ഉയര്‍ത്തി എന്നും പത്രം സൂചിപ്പിക്കുന്നുണ്ട്.

പൊങ്ങച്ചം കാട്ടാനാണുള്ള ഇത്തരം പരിപാടികള്‍ നടത്തുന്ന ഇന്ത്യ മനുഷ്യനന്മയ്ക്കായി യാതൊന്നും ചെയ്യുന്നില്ലെന്നാണ്് ഡല്‍ഹി ആസ്ഥാനമായി പവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് എന്ന സ്ഥാപനത്തിലെ സീമ മുസ്തഫയെ കൂട്ടുപിടിച്ചു ടെലിഗ്രാഫ് പറയുന്നത്. ഭരണ നേട്ടം ഉയര്‍ത്തിക്കാട്ടാന്‍ ഇത്തരം വഴികള്‍ തേടുന്നവര്‍ എല്ലാവര്‍ക്കും ഭക്ഷണം, നല്ല വായു, ജലം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്ന അടിസ്ഥാന ഘടകങ്ങള്‍ മനഃപൂര്‍വം മറന്നു പോകുകയാണെന്നും സീമ ആരോപിക്കുന്നു.

എന്നാല്‍ ജൂലൈ 15 നു റോക്കെറ്റിലെ തകരാര്‍ കണ്ടെത്തി കൃത്യം ഒരാഴ്ചക്കകം വിക്ഷേപണം വിജയമാക്കാന്‍ കഴിഞ്ഞ സാങ്കേതിക മികവ് ചൂണ്ടിക്കാട്ടാന്‍ പത്രം മറക്കുന്നില്ല. വിക്ഷേപണത്തിന് വെറും 56 മിനിറ്റ് മുന്‍പ് കണ്ടെത്തിയ ഹീലിയം ഗ്യാസ് ബോട്ടിലിലെ തകരാര്‍ വെറും 48 മണിക്കൂര്‍ സമയത്തിലാണ് ശാസ്ത്രന്ജ്ഞര്‍ പരിഹാരം കണ്ടെത്തിയത്. മുന്‍പ് 2008 ല്‍ ചന്ദ്രയാന്‍ ഒന്നാം ഘട്ടവും ആറു വര്‍ഷം കഴിഞ്ഞു ചൊവ്വ പര്യാവേഷണ വാഹനവും വിക്ഷേപിച്ച ഇന്ത്യയുടെ മൂന്നാമത്തെ തന്ത്ര പ്രധാന വിക്ഷേപണമാണ് ഇന്നലെ നടന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ മനുഷ്യ വാഹക വാഹനം കൂടി ശൂന്യാകാശത്തു എത്തിക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം നിലയില്‍ ഈ നേട്ടം സാധിക്കുന്ന രാജ്യം എന്ന നിലയില്‍ കൂടി ആയിരിക്കും ലോകം ഇന്ത്യയുടെ വിജയം ആഘോഷിക്കുക. ഇന്ത്യ ചന്ദ്രയാന്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും വിമര്‍ശവുമായി എത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ മാധ്യമം ആയ ബിബിസി തന്നെ ആയിരുന്നു.

എന്നാല്‍ ചന്ദ്രയാന്‍ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ ബിബിസി ഏറെക്കുറെ വിമര്‍ശക നിരയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്, മാത്രമല്ല പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് പ്രത്യേക ഫീച്ചറുകളും നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ വിക്ഷേപണം കഴിഞ്ഞ ആഴ്ച തടസപ്പെട്ടപ്പോള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്ത ലോക മാധ്യമങ്ങള്‍ പലതിനും വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ആവേശം ചോരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Related posts