ചുരിദാറണിഞ്ഞ് പെണ്‍വേഷത്തിലെത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു; മതില്‍ ചാടിയെത്തുന്ന കള്ളനെ പിടിക്കാനാവാതെ പോലീസും വലയുന്നു

മുപ്പത്തടം: ചുരിദാറിട്ട് പെണ്‍വേഷത്തിലെത്തി മോഷണം നടത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കള്ളനെ നാട്ടുകാര്‍ നേരിട്ട് കാണുകയും സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പിടിക്കാനാവാത്തതാണ് നാട്ടുകാരെ കുഴയ്ക്കുന്നത്. രാത്രി വീടിനു പുറത്ത് അനക്കം കേട്ട് ലൈറ്റിട്ട ഒരാള്‍ കള്ളനെ കണ്ടപ്പോള്‍ കള്ളന്‍ ഇരുളില്‍ മറയുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മുപ്പത്തടം ശാസ്താ റസിഡന്റ്സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം. മേയ് 23 നാണ് ഇവിടെ പെണ്‍വേഷം കെട്ടിയ മോഷ്ടാവിനെ ആദ്യം കണ്ടത്. അസോസിയേഷന്റെ സിസിടിവിയില്‍ ഇയാള്‍ പതിഞ്ഞതോടെയാണ് ഇയാളെ വലയിലാക്കാനുളള ശ്രമം നാട്ടുകാരും പൊലീസും ഊര്‍ജ്ജിതമാക്കിയത്.അതേ ആള്‍ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ദൃക്സാക്ഷി മൊഴി.

സിസിടിവിയുടെ മോണിറ്റര്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടുകാരന്‍ പഴുവിന്‍പടിക്കല്‍ ആന്റണിയാണ് കണ്ടത്. പുലര്‍ച്ചെ ഒന്നിന് എഴുന്നേറ്റ ആന്റണി വീടിനു പുറത്തെ ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ചുറ്റി ആലാട്ട് ബീനയുടെ വീടിന്റെ മതില്‍ ചാടാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ.പി. മുകുന്ദന്‍ പറഞ്ഞു. മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപത്തഞ്ചോളം കവര്‍ച്ച നടന്ന സ്ഥലമാണ് ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കടുങ്ങല്ലൂര്‍ പഞ്ചായത്ത്. സ്ത്രീവേഷം ധരിച്ച മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണെന്നു സംശയിച്ചിരുന്നു. എന്നാല്‍ മോഷ്ടാവ് മലയാളിയാണെന്നാണ് പോലീസിന്റെ അനുമാനം.

Related posts