കാനിലെ ഐശ്വര്യയുടെ ഗൗണ്‍ മറന്നേക്കൂ! സിനിമയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തിരുന്ന ഒരു കാനുണ്ടായിരുന്നു; 1976 ലെ കാനില്‍ പങ്കെടുക്കുന്നതിന്റെ ചിത്രവുമായി ശബാന ആസ്മി

shabana1ഐശ്വര്യ റായിയും ദീപിക പദുക്കോണും സോനം കപൂറുമെല്ലാം ചേര്‍ന്ന് ദൃശ്യവിരുന്നൊരുക്കിയ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആകൃഷ്ടരായിരിക്കുകയാണ് സിനിമാസ്വാദകര്‍ ഇപ്പോള്‍. വര്‍ണ്ണങ്ങളുടെയും ഫാഷന്റെയും ലോകമായാണ് കാന്‍ അറിയുന്നത്. വിവിധ മോഡലുകളില്‍ വസ്ത്രം ധരിച്ചെത്തുന്ന സുന്ദരിമാരാണ് റെഡ് കാര്‍പ്പറ്റിലെ ആകര്‍ഷണ കേന്ദ്രം. ഐശ്വര്യാ റായിക്ക് ഇത്തവണ തന്റെ വസ്ത്രം അഞ്ച് പേരെക്കൊണ്ട് ചുമപ്പിക്കേണ്ട അവസ്ഥയുണ്ടായത് ഏറെ വാര്‍ത്തയായിരുന്നു. വ്യത്യസ്ഥതയ്ക്കായി അത്രമാത്രം വൈവിധ്യങ്ങളാണ് ഇത്തവണ തന്റെ വസ്ത്രത്തില്‍ ഐശ്വര്യ വരുത്തിയത്.

എന്നാല്‍ ഇതൊന്നുമല്ലാതെ സിനിമയ്ക്കു മാത്രം പ്രാധാന്യം ഉണ്ടായിരുന്ന ഒരു കാനിനെക്കുറിച്ച് ഓര്‍മിക്കുകയും ആളുകളെ അറിയിക്കുകയുമാണ് മുന്‍ ബോളിവുഡ് അഭിനേത്രി ശബാന ആസ്മി. കാനില്‍ സുന്ദരിമാര്‍ ഗൗണുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്നതിനും മുമ്പൊരു കാലമുണ്ടായിരുന്നു. വസ്ത്രങ്ങളേക്കാള്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലം. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അഭിനേത്രി ശബാന ആസ്മി പറയുന്നു. 1976ല്‍ കാന്‍ ഫിലിംഫെസ്റ്റിവലിനെത്തിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. ശബാനക്കൊപ്പം ചിത്രത്തില്‍ സംവിധായകന്‍ ശ്യാം ബെനഗലും അഭിനേത്രി സ്മിതാ പാട്ടീലും ഉണ്ട്. ലളിതമായ സാരിയാണ് ശബാനയുടെയും സ്മിതാ പാട്ടീലിന്റെയും വേഷം. താരസുന്ദരിമാരുടെ ലിപ്സ്റ്റിക്കും മുടികെട്ടലും ആഭരണങ്ങളുമെല്ലാം ചൂടുള്ള ചര്‍ച്ചയാകുന്ന ഇക്കാലത്ത് സങ്കല്പിക്കാന്‍ പോലും സാധിക്കാത്ത രീതിയിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശബാനയും സ്മിതയും കാനിലെത്തിയത്.

Related posts