ഗാന്ധിനഗർ: ചപ്പാത്തി കാണാതായതിന് വയോധിക ആശുപത്രി വാർഡ് ഇളക്കി മറിച്ചു. തുടരെ മൊബൈൽ ഫോണ്‍ കാണാതാകുന്ന മെഡിക്കൽ കോളജിലെ ഗൈനക്കോളജി വാർഡിലാണ് കഴിഞ്ഞ ദിവസം ഒരു വയോധികയുടെ ചപ്പാത്തി കാണാതായത്. കടുത്ത പ്രമേഹരോഗിയായ വയോധിക രാത്രിയിൽ കഴിക്കാൻ വച്ച ചപ്പാത്തിയാണ് കാണാതായത്. പിന്നെങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും.
മൊബൈൽഫോണ്‍ അടിച്ചു മാറ്റിയതുപോലെ തന്റെ ചപ്പാത്തിയും ആരെങ്കിലും തട്ടിയെടുത്തോ എന്നായിരുന്നു സംശയം. കള്ളികൾ ഇതല്ല ഇതിലപ്പുറവും ചെയ്യും. വച്ച സ്ഥലത്തൊക്കെ നോക്കിയിട്ട് കാണാതായപ്പോഴാണ് അവർ പൊട്ടിത്തെറിച്ചത്.
ഈ രാത്രിയിൽ ഇനി എവിടെപ്പോയി ചപ്പാത്തി വാങ്ങുമെന്നായിരുന്നു വയോധികയുടെ വിഷമം. കാര്യം നിസാരമാണെങ്കിലും വയോധികയ്ക്കത് വലിയ കാര്യം തന്നെ. ഒടുവിൽ ചപ്പാത്തി തിരയാൻ സമീപത്തു കിടക്കുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ചേർന്നു.
ഏതാനും സമയത്തെ കൂട്ട തെരച്ചിലിനൊടുവിൽ വയോധികയുടെ ഒരു ബാഗിനുള്ളിലെ തുണികൾക്കിടയിൽ നിന്ന് ചപ്പാത്തിപ്പൊതി കിട്ടി. പിന്നെ കേട്ടത് വാർഡിൽ നിന്നൊരു കൂട്ടച്ചിരിയായിരുന്നു. എന്നാൽ അതൊന്നും കേൾക്കാൻ നിൽക്കാതെ കിട്ടിയ ചപ്പാത്തിയുമായി വയോധിക ഉൗണുമുറിയിലേക്ക് ഓടി.