170 രൂപ വരെ പോയ ഇറച്ചിക്കോഴി വില കുത്തനെ ഇടിയുന്നു, അന്തംവിട്ട് വ്യാപാരികള്‍, കച്ചവടം കുറഞ്ഞതോടെ ഇനിയും വിലകുറയ്ക്കാന്‍ തമിഴ്‌നാട് ലോബി, പണികൊടുത്തത് കേറ്ററിഗുകാരും ഉപഭോക്താക്കളും

ജെയിസ് വാട്ടപ്പിള്ളില്‍

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുറഞ്ഞു. അമിത വിലക്കയറ്റം മൂലം ഉപഭോഗത്തിലുണ്ടായ കുറവും ഉത്പാദനവര്‍ധനയുമാണു വില കുറയാന്‍ കാരണം. രണ്ടാഴ്ചമുന്പ് കിലോയ്ക്ക് 150 -160 രൂപ തോതിലേക്ക് ഉയര്‍ന്ന ചില്ലറ വിലയാണു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 95-100 എന്ന നിരക്കിലേക്കു താഴ്ന്നത്. ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്നലെ 98-100 രൂപയ്ക്കാണ് വില്പന നടന്നത്.

കിലോഗ്രാമിന് 75 രൂപയായിരുന്നു ഇന്നലത്തെ ഫാം വില. ദീപാവലി ആഘോഷമാണ് വില ഇത്രയും പിടിച്ചുനിര്‍ത്തിയത്. വരും ദിവസങ്ങളില്‍ വീണ്ടും വില കുറയാനാണു സാധ്യത. ഒരാഴ്ചയായി 100-105 എന്ന നിരക്കിലായിരുന്നു ചില്ലറ വില്പന. ദിവസങ്ങള്‍ക്കു മുന്പ് വില കുത്തനെ കൂടിയപ്പോള്‍ ഉപഭോഗത്തില്‍ 30-40 ശതമാനം വരെ കുറവു വന്നു.

കേറ്ററിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നല്കിയിരുന്ന ഓര്‍ഡര്‍ റദ്ദാക്കി മറ്റ് മാംസങ്ങളിലേക്കു തിരിഞ്ഞതും തിരിച്ചടിയായി. പ്രളയശേഷം ഇറച്ചിക്കോഴി വിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. മൂന്നു വര്‍ഷം മുന്പുവരെ ഇറച്ചിക്കോഴി വില്പനയില്‍ തമിഴ്‌നാടിന്റെ പ്രധാന വിപണി കേരളമായിരുന്നു. എന്നാല്‍, ലാഭകരമായ കൃഷിയെന്ന നിലയ്ക്കു സംസ്ഥാനത്തു കോഴികൃഷി വ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിവരവിനെ ബാധിച്ചിരുന്നു. സംസ്ഥാനത്ത് 15,000ല്‍പരം കോഴിക്കര്‍ഷകരുണ്ടെന്നാണ് കണക്ക്.

എന്നാല്‍, കഴിഞ്ഞ പ്രളയത്തില്‍ നിരവധി ഫാമുകള്‍ ഒലിച്ചുപോയതു വഴി ലക്ഷക്കണക്കിനു കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഇതു കര്‍ഷകര്‍ക്കു സാന്പത്തിക നഷ്ടമുണ്ടാക്കി. കോഴികള്‍ക്ക് ക്ഷാമവും നേരിട്ടു. ഇതോടെയാണ് തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിവരവ് വീണ്ടും കൂടിയത്. ഒപ്പം വിലയും ഉയര്‍ന്നു.

Related posts