ചിന്നപ്പ നാട്ടില്‍ അതി സമ്പന്നന്‍; കേരളത്തില്‍ എത്തുന്നത് കുട്ടികളെ തട്ടിയെടുക്കാന്‍; നാലുവയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശി ചിന്നപ്പയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ആലപ്പുഴ: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ആന്ധ്രാ സ്വദേശി ചിന്നപ്പ(71) നാട്ടില്‍ പ്രമാണിയെന്ന് വിവരം. ആന്ധ്ര അനന്തപുര്‍ വീരബലിക്കോട്ട സ്വദേശിയായ ഇയാള്‍ക്ക് മികച്ച സാമ്പത്തിക സ്ഥിതിയാണുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇയാള്‍ വീട്ടിലെത്തിയത്അപൂര്‍വമായി മാത്രമായിരുന്നു. കേരളാ പോലീസ് ആന്ധ്രയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

അനന്തപുരിലെ നഗരസഭാ ജീവനക്കാരനാണ് ഇയാളുടെ ഏക മകന്‍. മൂന്നു പെണ്‍മക്കളെ വന്‍ തുക സ്ത്രീധനം നല്‍കി വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിവാഹം ചെയ്തയച്ചതായും പൊലീസ് കണ്ടെത്തി. ചിന്നപ്പയ്ക്ക് ഇതര സംസ്ഥാന ഭിക്ഷാടനമാഫിയയുമായി ബന്ധമുണ്ടോയെന്നും മറ്റു ക്രിമിനല്‍ കുറ്റങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ പറഞ്ഞു. ചിന്നപ്പയ്ക്കു മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമേ അന്വേഷണ സംഘം തിരിച്ചെത്തൂ എന്നും എസ്പി അറിയിച്ചു.

അനന്തപൂരിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ലക്ഷ്മി എന്‍.കദ്രിയുടെ സഹായത്തോടെയാണു കേരള പൊലീസ് സംഘം അന്വേഷണം തുടരുന്നത്.ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം പണം കാണിച്ചു വശീകരിച്ചു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിന്നപ്പ പിടിയിലായത്. കുട്ടികള്‍ക്കിഷ്ടമുള്ള ഭക്ഷണപദാര്‍ഥങ്ങളുംആയുധങ്ങളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു.

തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ചു കുട്ടി മനസിലാക്കിയിരുന്നതിനാല്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പാണാവള്ളി അരയങ്കാവ് ഭാഗത്തായിരുന്നു സംഭവം. ദേവികൃപയില്‍ സജീവന്റെ യുകെജി വിദ്യാര്‍ഥിയായ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ചിന്നപ്പ വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടിയെ 10 രൂപയുടെ നോട്ട് കാണിച്ച ശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് അടുക്കളയിലുണ്ടായിരുന്ന മാതാവ് ജിഷ ഓടിയെത്തിയതോടെ ചിന്നപ്പ ഓടിരക്ഷപ്പെട്ടു. ജിഷയുടെ ബഹളം കേട്ടെത്തിയ സജീവം നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

 

Related posts