സാക്ഷരകേരളത്തിന് അപമാനമായി തൊടുപുഴയില്‍ നിന്നുള്ള മറ്റൊരു ബാലവിവാഹം കൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ കൂട്ടുനിന്നതാകട്ടെ സ്വന്തം അമ്മയും. വിവാഹം കഴിച്ചയാളുടെ വീട്ടില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി കൂട്ടൂകാരിയുടെ വീട്ടലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പതിനാലര വയസുള്ള പെണ്‍കുട്ടി തന്നെയാണ് വനിതാ സെല്‍ എസ്‌ഐയുടേയും, ചൈല്‍ഡ് വെല്‍ഫെയര്‍ അംഗത്തിന്റെ മുന്നിലും മൊഴി നല്‍കിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് വനിതാ സെല്ലിലേക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വരുന്നത്.തന്നെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വിളിച്ചത്. ഉടന്‍ തന്നെ വനിതാസെല്‍ എസ്‌ഐ സുശീലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കൊണ്ടു വരികയും ചൈല്‍ഡ് വെല്‍ഫെയര്‍ മുമ്പാകെ ഹാജരാക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്. ഇതിനെത്തുടര്‍ന്ന് അമ്മ രണ്ടാമത് വിവാഹം കഴിച്ചു. അമ്മയ്ക്ക് മലപ്പുറത്ത് ജോലിയായതിനാല്‍ പെണ്‍കുട്ടിയും അവിടെയായിരുന്നു പഠിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുമ്പ് തൊടുപുഴയിലേക്ക് വന്ന ഇവര്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു.പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ട്യൂട്ടോറിയല്‍ കോളജില്‍ ചേര്‍ക്കുകയും ചെയ്തു. ഒരു മാസം മുന്‍പാണ് രണ്ടാനച്ഛന്റെ ബന്ധുവായ വെങ്ങല്ലൂര്‍ സ്വദേശിയുമായി വിവാഹം നടത്തുന്നത്. അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സ്വകാര്യമായാണ് ചടങ്ങുകള്‍ നടത്തിയത്.
പഠനം നിര്‍ത്തിയതിനാലും പുറംലോകവുമായി ബന്ധമില്ലാത്തതിനാലും പെണ്‍കുട്ടിക്ക് രക്ഷപെടാനും കഴിഞ്ഞില്ല.എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയോടൊപ്പം താമസിച്ചിരുന്ന വാടക വീട്ടില്‍ ഇയാളുമായി എത്തിയ സമയത്താണ് പെണ്‍കുട്ടി രക്ഷപെട്ടത്. ട്യൂഷന്‍ സെന്ററില്‍ ഒപ്പം പഠിച്ചിരുന്ന കുട്ടിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി അവരെ വിവരങ്ങള്‍ ധരിപ്പിച്ചു.തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ അറിയിക്കുകയും പെണ്‍കുട്ടി തന്നെ വനിതാ സെല്ലിലേക്ക് ഫോണില്‍ വിളിക്കുകയുമായിരുന്നു.തുടര്‍ന്ന് വനിതാ പോലിീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയറില്‍ ഹാജരാക്കി.