സ്വന്തം ലേഖകൻ
തലശേരി: “നിന്നെ പറ്റിക്കാനാടാ… വോട്ട് കച്ചവടം നടന്നു… നീ തടി കയ്ച്ചലാക്കിക്കോ…’ പ്രിയ സുഹൃത്തിന്റെ ഈ ഫോൺ സന്ദേശമാണ് ബിജെപി വോട്ട് വേണ്ടെന്ന് തീരുമാനിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തലശേരി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ.
ഏത് മുന്നണിയാണ് വോട്ട് കച്ചവടം നടത്തിയതെന്ന ചോദ്യത്തിന് അത് സസ്പെൻസാണെന്നായിരുന്നു നസീറിന്റെ മറുപടി.
ഏത് മുന്നണിയുമായിട്ടാണ് വോട്ട് കച്ചവടം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം കയ്യിലുണ്ട്. വ്യക്തി ബന്ധത്തെ ബാധിക്കുമെന്നതിനാൽ പുറത്തു വിടുന്നില്ലെന്നും നസീർ തുടർന്നു പറഞ്ഞു.
ഇതിനിടയിൽ നസീറിന്റെ മനം മാറ്റത്തെക്കുറിച്ച് നിറം പിടിച്ച കഥകളാണ് നഗരത്തിൽ പ്രചരിക്കുന്നത്. ഉന്നത നേതാവിൽ നിന്ന് വലിയ ഓഫറാണ് നസീറിന് ലഭിച്ചിട്ടുള്ളതെന്നാണ് ഒരു വിഭാഗം പറയുന്നത്.
പി. ജയരാജൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി നസീറിന്റെ ബന്ധവും ഇടതു സ്ഥാനാർഥി എ.എൻ. ഷംസീറുമായുള്ള നസീറിന്റെ ഏറ്റുമുട്ടലുകളും ചർച്ചയാകുന്നുണ്ട്.
ബിജെപിയുടെ വോട്ട് തേടിയതും സ്വീകരിച്ചതും തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും തെറ്റ് തിരുത്തുകയാണെന്നും ബിജെപി വോട്ട് തനിക്ക് വേണ്ടെന്നും ശനിയാഴ്ചയാണ് നസീർ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ സംഘടനകളുടെ വോട്ടു മാത്രം സ്വീകരിക്കുമെന്നാണ് ആദ്യം സി.ഒ.ടി. നസീർ പറഞ്ഞിരുന്നത്.
തലശേരിയിൽ ബിജെപി സ്ഥാനാർഥി എൻ. ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയതോടെ നിലപാട് മാറ്റി.
കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ബിജെപി പിന്തുണ അഭ്യർഥിച്ച നസീറിന് നിമിഷങ്ങൾക്കകം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പിന്തുണ നൽകുകയും ചെയ്തു.
എന്നാൽ ഗാന്ധിയുടെ പേരിലുള്ള സംഘടനയുടെ നാമത്തിൽ മത്സരിക്കുകയും ഗാന്ധി ഘാതകരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായം പാർട്ടിയിൽ നിന്നും ഒപ്പം കിവീസ് ക്ലബിൽ നിന്നും ഉയർന്നതോടെയാണ് ബിജെപി വോട്ട് വേണ്ടെന്ന നിലപാടിലേക്ക് സി.ഒ.ടി എത്തിയതെന്നും പ്രചരണമുണ്ട്.
കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്ത നസീറിന് പിന്തുണ നൽകിയ കാര്യത്തിൽ ബിജെപിയിലും ഭിന്നത രൂക്ഷമായിരുന്നു.
ബിജെപി വോട്ട് ഇനി എങ്ങോട്ട് എന്നാണ് കേരളം ഉറ്റു നോക്കുന്നത്. പുതിയ സാഹചര്യത്തിൽ തങ്ങളുടെ വോട്ട് നോട്ടക്ക് നൽകുന്നതിനുള്ള ആലോചനയിലാണ് ബിജെപി കേന്ദ്രങ്ങൾ.
ഇത് സംബന്ധിച്ച് അണികൾക്ക് രഹസ്യ നിർദ്ദേശം നൽകാനാണ് ബിജെപി കേന്ദ്രങ്ങളുടെ നീക്കമെന്നുമാണ് സൂചന.