നവദമ്പതികളെ അപമാനിച്ച കേസ്! വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡിമിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; ചിത്രം പ്രചരിപ്പിച്ച വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്; ഇനിയും നിരവധിപ്പേര്‍ അറസ്റ്റിലാവുമെന്നും പോലീസ്

നവദമ്പതികളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും ഇരുവരും തമ്മില്‍ പ്രായവ്യത്യാസമുണ്ടെന്നും വധുവിന്റെ സ്വത്ത് കണ്ടാണ് വരന്‍ അവരെ വിവാഹം ചെയ്തതെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍.

സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വധു ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്. വിവിധ ഗ്രൂപ്പ് അഡ്മിന്‍മാരാണ് അറസ്റ്റിലായവര്‍.

ഇതിനെത്തുടര്‍ന്ന് പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പിരിച്ച് വിട്ടു. റോബിന്‍ ജോസഫിനെയായിരുന്നു പോലീസ് ഒന്നാം പ്രതിയാക്കിയത്. എന്നാല്‍ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ മൊഴി നല്‍കിയതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

വിദേശത്ത് നിന്നടക്കം നിരവധി പേര്‍ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഇനിയും നിരവധിപേര്‍ അറസ്റ്റിലാവാനുണ്ടെന്നും പോലീസ് പറഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠാപുരം പോലീസാണ് കേസ് രജിസ്സറ്റര്‍ ചെയ്തിട്ടുള്ളത്.

ദമ്പതികളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഗള്‍ഫിലുള്ളവര്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാന്‍ തീരുമാനിച്ചത്.

Related posts