കോവാക്‌സിന്‍ പ്രതീക്ഷിച്ചതിലും ഫലപ്രദം ! ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 30 കോടി ആളുകളില്‍ ആദ്യഘട്ടത്തില്‍ പരീക്ഷിക്കും; വിവരങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ 2021 ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ വിതരണ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ആകാനാണു കോവാക്‌സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സീന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

പണം ഈടാക്കാതെ സൗജന്യമായി വാക്‌സീന്‍ നല്‍കാനാണു നിലവില്‍ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്സീന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തേ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സീന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും.

ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പൊലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 2 കോടി ആളുകള്‍

50 വയസ്സിനു മുകളിലുള്ള, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍,മറ്റു രോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിനു താഴെയുള്ള ഒരു കോടി ആളുകള്‍ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണം.

‘കോവാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ട്. അടുത്ത ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് തുടക്കത്തില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷ’ കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ മുതിര്‍ന്ന ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനികാന്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തി.

ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കില്‍ മൂന്നാംഘട്ട പരീക്ഷണം അവസാനിക്കുന്നതിനു മുമ്പുതന്നെ ആളുകള്‍ക്ക് കൊവാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാമെന്നും ഐസിഎംആറിന്റെ റിസര്‍ച്ച് മാനേജ്മെന്റ്, പോളിസി, പ്ലാനിങ്, കോര്‍ഡിനേഷന്‍ സെല്‍ മേധാവി കൂടിയായ രജനികാന്ത് പറഞ്ഞിരുന്നു.

Related posts

Leave a Comment