ഫലം നെഗറ്റീവ് ആയാലും വൈറസ് ഉണ്ടാവാം ! കോവിഡ് നെഗറ്റീവായരെ പുറത്തുവിടുന്നത് സുരക്ഷിതമല്ലെന്നും രോഗത്തെപ്പറ്റി തീര്‍പ്പു കല്‍പ്പിക്കാന്‍ ഇതുവരെ ആയിട്ടില്ലെന്നും ഗവേഷകര്‍

കോവിഡ് രോഗത്തെക്കുറിച്ച് തീര്‍പ്പു കല്‍പ്പിക്കാറിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ട് ആരോഗ്യ രംഗത്തെ വിദഗ്ധര്‍.

കോവിഡ്19 രോഗബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവായാലും ശരീരത്തില്‍ വൈറസ് ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് വലിയ ആശങ്ക ഉണര്‍ത്തുന്നതിനിടെയാണ് മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പരിശോധനയില്‍ കോവിഡ് ബാധയില്ലെന്നു കണ്ടെത്തിയവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

രോഗപ്പകര്‍ച്ച നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എടുത്തുകളയാന്‍ പല രാജ്യങ്ങളും ആലോചിക്കുന്നുണ്ട്.

ഇതിനിടെ പുറത്തു വന്ന ഈ വിവരങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക സമ്മാനിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

പിസിആര്‍ (പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന രീതി.

എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് മിനസോട്ട മയോ ക്ലിനിക്കിലെ ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രിയ സമ്പത്കുമാര്‍ പറയുന്നത്.

സാമ്പിള്‍ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തില്‍ ഉണ്ട്, സാമ്പിള്‍ ശേഖരിച്ചതിലെ കൃത്യത, സാമ്പിള്‍ ശേഖരിച്ചതിന് ശേഷം എത്രസമയത്തിന് ശേഷമാണ് പരിശോധന നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രോഗ നിര്‍ണയത്തെ സ്വാധീനിക്കുമെന്നും ഡോ. പ്രിയ പറയുന്നു.

കോവിഡ് 19 ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ട് വെറും നാലുമാസം മാത്രമേ ആകുന്നുള്ളതിനാല്‍ ടെസ്റ്റിന്റെ വിശ്വാസ്യതയെപ്പറ്റി പ്രാഥമികമായ വിവരങ്ങള്‍ മാത്രമേയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.

നിരവധി കമ്പനികളാണ് ഇപ്പോള്‍ പരിശോധനാ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങള്‍ ഉള്ളവയുമാണ്.

നിരവധി കാരണങ്ങളാല്‍ പരിശോധനാ ഫലത്തില്‍ ഒരുശതമാനം തെറ്റായ റിസള്‍ട്ട് വരാനുള്ള സാധ്യതയുണ്ട്.

അതിനാല്‍ തന്നെ ഒറ്റ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഗവേഷകര്‍ പറയുന്നു.

കൂടാതെ തെറ്റായ നെഗറ്റീവ് ഫലം കാണിച്ചയാളെ പെട്ടെന്ന് സമൂഹത്തിലേക്ക് സാധാരണ ഗതിയില്‍ ഇടപഴകാന്‍ അനുവദിക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ ഇടയാക്കുമെന്ന് ബാല്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രി എമര്‍ജന്‍സി ഫിസിഷ്യന്‍ ഡാനിയേല്‍ ബ്രെണറും വ്യക്തമാക്കി.

അതിനാല്‍ത്തന്നെ കോവിഡ് നെഗറ്റീവ് ആയാലും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നര്‍ഥം.

Related posts

Leave a Comment