അടിപൊളി ! എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ; മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാര്‍ഥി എല്‍ഡിഎഫിനെ വെട്ടിലാക്കുന്നത് ഇങ്ങനെ…

മഞ്ചേശ്വരത്ത് സിപിഎമ്മിന് ഒന്നിനു പിറകെ ഒന്നായി തലവേദന സൃഷ്ടിച്ച് സ്ഥാനാര്‍ഥി ശങ്കര്‍ റൈ. ശബരിമല വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു പ്രഖ്യാപിച്ച ശങ്കര്‍റൈ ഇപ്പോള്‍ മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയതാണ് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു ശങ്കര്‍ റൈ രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെയ്ക്കുകയായിരുന്നു. അതേസമയം തന്ത്രിയായതിനാലാണ് അനുഗ്രഹം വാങ്ങിയതെന്നാണ് ശങ്കര്‍ റൈ പ്രതികരിച്ചത്. സംഭവം ബിജെപിയും കോണ്‍ഗ്രസും ഏറ്റെടുത്തു കഴിഞ്ഞു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തന്നെ സിപിഎമ്മിനെതിരേ ബി.ജെ.പിയുമായി വോട്ടു കച്ചവടം ആരോപിച്ചിട്ടുള്ള യു.ഡി.എഫ് ഇതിനുള്ള തെളിവായിട്ടാണ് സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സംഘപരിവാറുകാരനാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന്‍ ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലീംലീഗും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് മുസ്ലീംലീഗ് നേരത്തേ പറഞ്ഞത്.

നേരത്തേ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തെ ന്യായീകരിച്ചുള്ള ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ബിജെപി സിപിഎമ്മിനെതിരേ ഉപയോഗിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ പ്രത്യേക പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് എന്നതും ബിജെപിയ്ക്കു ചാകരയായിരുന്നു. സിപിഎമ്മുകാരായിരുന്നു ഈ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും പണം മുടക്കിയതും. ഒടുവില്‍ പ്രസാദം പങ്കിട്ടു കഴിച്ച ശേഷമായിരുന്നു പത്രിക സമര്‍പ്പിച്ചത്.

Related posts