ആര്‍എംപി നേതാവ് കെകെ രമയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബര്‍ ഗുണ്ടകള്‍ ! ടിപിയുടെ ഭാര്യയ്‌ക്കെതിരേ കേട്ടാലറയ്ക്കുന്ന അശ്ലീലം പറയുന്നവരില്‍ ഉന്നത നേതാക്കളും…

സിപിഎമ്മുകാര്‍ ക്രൂരമായ വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ. രമയോട് അടങ്ങാത്ത പകയുമായി സിപിഎം ഗുണ്ടകള്‍. ടിപിയുടെ പോരാട്ടം രമ ഏറ്റെടുത്തതാണ് സിപിഎമ്മിന്റെ വൈരാഗ്യത്തിനു കാരണം. ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി രമയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുകയാണ് സഖാക്കള്‍. വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷമായത്.

യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്. വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14ന് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി.വേണുഗോപാല്‍ എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.എസ് ഹരിഹരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍മീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിക്കുന്നത്.

സിപിഎം നേതാവ് സികെ ഗുപ്തനും രമയെ അധിക്ഷേപിച്ച് രംഗത്തെത്തി. സ്വന്തം ഭര്‍ത്താവ് മരിച്ചാലും സിപിഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാള്‍ വൃത്തികെട്ടതാണെന്ന് ഗുപ്തന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കെകെ രമയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍ തിരശീലയ്ക്ക് പിന്നിലാണ്. ആര്‍എംപി തന്നെയാണോ ടിപി കൊലക്കേസില്‍ എന്ന് അന്വേഷിക്കേണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 14ന് ഓര്‍ക്കാട്ടേരിയിലെ ആര്‍.എം.പി.ഐ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ കെ.കെ രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 100 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിരുന്നു.

Related posts