ഹൈദരാബാദ്: വിഷം കൊടുത്ത് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്. തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ ദാരുണ സംഭവം.
വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പമായിരുന്നു.
മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വാതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം ആഹാരത്തിൽ കലർത്തി കൊടുക്കുകയും ഇയാളും ഇത് കഴിക്കുകയും ചെയ്തു.
ഇതേ തുടർന്ന് മേഘന ഛർദിക്കാൻ തുടങ്ങുകയും വാരിക്കുപ്പാല അവശനാവുകയും ചെയ്തു. ഉടൻ തന്നെ ഇരുവരെയും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മേഘന മരണമടയുകയായിരുന്നു. വാരിക്കുപ്പാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വാതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു. വാരിക്കുപ്പാല ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
