പട്ടാപ്പകല്‍ നടുറോഡില്‍ മദ്യക്കുപ്പി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവനെ ഇതുവരെ പിടിക്കാനായില്ല; ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ പത്തൊമ്പതുകാരി ഭീതിയില്‍; പോലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല…

കോഴിക്കോട്: ആക്രമത്തില്‍ ജീവന്‍ നഷ്ടമാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആക്രമിയുടെ പരാക്രമം ഇനിയുണ്ടാകുമോ എന്ന ഭീതിയിലാണ് കോഴിക്കോട് ചേവായൂരുള്ള പത്തൊമ്പതുകാരി. സംഭവം നടന്ന് ഒരു മാസമായിട്ടും അക്രമിയെ പിടികൂടാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും ധൈര്യമില്ലാതെ കഴിയുകയാണ് കൗമാരക്കാരി. സമീപവാസി മുകേഷാണ് കൊലപാതകശ്രമം നടത്തിയത്.

മെയ് 10 ന് നടന്ന സംഭവത്തില്‍ യുവതിയുടെ തലയ്ക്ക് കുപ്പിയടിച്ച് പൊട്ടിക്കുകയും അതു കൊണ്ട് കുത്തുകയും ചെയ്ത മുകേഷ് എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ യുവതിയെ കയ്യില്‍ ഒരു മദ്യക്കുപ്പിയുമായി ഓടിയിറങ്ങി വീടിന്റെ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പൊട്ടിയ കുപ്പി കഷ്ണം കൊണ്ടു ശരീരത്തില്‍ അനേകം മുറിവുകളുണ്ടാക്കി.

ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കുപ്പി അടിച്ചു പൊട്ടിച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റില്ല. എന്നാല്‍ കുപ്പിയുടെ ചീളുകള്‍ കൊണ്ട് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. ഇതിനു ശേഷം മുകേഷ് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ അക്രമിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചേവായൂര്‍ പോലീസിലാണ് പരാതി നല്‍കിയത്. ഇതുവരെ ഒരു വിവരവുമില്ല.

Related posts