കൊല്ലം: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വ്യാജന്മാർ വ്യാപകമായതോടെ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സാധനങ്ങൾ വാങ്ങിയതിന് ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തും. എന്നിട്ട് പണം അയച്ചതായി കടയുടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്.
എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നുവെന്നും സാധനങ്ങൾ വാങ്ങിയ ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി തുക അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നുവെന്നും പോലീസ് പറയുന്നു.
തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവോയെന്നത് സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിന് സമാനമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഒറ്റനോട്ടത്തിൽ ഇത് വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരുന്നു.
അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വ്യാപാരികളെ വിശ്വസിപ്പിക്കുന്നു.ഡിജിറ്റൽ പേയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.