അന്വേഷണസംഘം എനിക്കെതിരെ പല കഥകളും മെനഞ്ഞു! എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അത്; ആഭ്യന്തരസെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയില്‍ നടന്‍ ദിലീപ് പറയുന്നതിങ്ങനെ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി ബി. സന്ധ്യയും ചേര്‍ന്നു പദ്ധതി തയാറാക്കിയതായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ, 12 പേജുള്ള പരാതിയില്‍ ദിലീപ് ആരോപിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തേണ്ടതുകൊണ്ടാണ് അത്. ഡിജിപിയേയും എഡിജിപിയേയുമാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ദിലീപ് നല്‍കിയ പരാതിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: സ്വന്തം പ്രശസ്തി മാത്രമാണ് എ.ഡി.ജി.പി: ബി. സന്ധ്യ നോക്കാറുള്ളത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നു മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്നു വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംനേടാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്ന സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ തനിക്കു വിനയായി. സന്ധ്യയെ സെന്‍കുമാര്‍ പരിഹസിച്ചതു ബെഹ്‌റയ്ക്ക് ഇഷ്ടമായില്ല. താന്‍ ക്രിമിനലാണെന്നു വരുത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ എ.ഡി.ജി.പി: സന്ധ്യ ശ്രമിച്ചു. പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണശൈലി.

നാദിര്‍ഷയെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ വിവരം അന്നുതന്നെ ഡി.ജി.പിയെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. സഹോദരീഭര്‍ത്താവ് ഇ-മെയിലില്‍ ഡി.ജി.പിക്കു പരാതി അയച്ചു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുക്കേണ്ട വകുപ്പുകളുണ്ടായിട്ടും ബെഹ്‌റ ആ പരാതി കണ്ടഭാവം നടിച്ചില്ല. ഗൂഢാലോചനയേത്തുടര്‍ന്നാണു നടി ആക്രമിക്കപ്പെട്ടതെന്നു തന്റെ മുന്‍ഭാര്യ നടത്തിയ പ്രസ്താവന വളച്ചൊടിച്ച്, സംഭവത്തില്‍ തനിക്കു പങ്കുണ്ടെന്നു ദുര്‍വ്യാഖ്യാനം ചെയ്തു. ഏപ്രില്‍ 17-ന് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചനക്കാര്യം മിണ്ടിയിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ ആദ്യത്തെ അന്വേഷണോദ്യോഗസ്ഥന്‍ ആലുവ ഡിവൈ.എസ്പി: കെ.ജി. ബിജുകുമാറായിരുന്നു. എന്നാല്‍, പൊടുന്നനെ അദ്ദേഹത്തെ മാറ്റി, സി.ഐ: ബൈജു പൗലോസിനെ അന്വേഷണമേല്‍പ്പിച്ചു. ഇത് എന്തിനുവേണ്ടിയായിരുന്നു?

അന്വേഷണസംഘം തന്നെ കുടുക്കാന്‍ പല കഥകളും മെനഞ്ഞു. നടന്‍ കലാഭവന്‍ മണിയുടെ മരണം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണു കഥകള്‍ മെനഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറിയത്. ഇ-മെയിലില്‍ നല്‍കിയ പരാതി 20 ദിവസം കഴിഞ്ഞാണു ബെഹ്‌റ അന്വേഷണസംഘത്തിനു കൈമാറിയത്. സന്ധ്യ ചെയ്യുന്ന കാര്യങ്ങളെ ബെഹ്‌റയും അദ്ദേഹത്തിന്റെ നടപടികളെ സന്ധ്യയും പുകഴ്ത്തും. ഇതാണ് ഇരുവരുടെയും പ്രധാനജോലി. തന്നെ ബ്ലാക്‌മെയില്‍ ചെയ്ത വ്യക്തിക്കെതിരേ നടപടി സ്വീകരിക്കാതെ, പള്‍സര്‍ സുനിയെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസിന്റേത്. തന്നെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ നാടുനീളെ കൊണ്ടുനടന്നു. ഈ റോഡ്‌ഷോ ആസൂത്രണം ചെയ്തവര്‍ക്കെതിരെയും അന്വേഷണം വേണം. സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം വ്യാജതെളിവുകള്‍ സൃഷ്ടിക്കുന്നത് എസ്പി സുദര്‍ശനും ഡിവൈ.എസ്പി സോജനുമാണ്- അന്വേഷണം സിബിഐക്കു കൈമാറണം.

Related posts