എന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു ! മാമാങ്കത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് സംവിധായകന്‍ സജീവ് പിള്ളയുടെ പരാതി…

മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തുന്ന മാമാങ്കത്തില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് സംവിധായകന്‍ സജീവ് പിള്ള. ഇതൊടൊപ്പം തന്നെ ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ഇദ്ദേഹം പറയുന്നു.

അതേസമയം കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സജീവ് പിള്ള പറയുന്നു. ആദ്യ രണ്ട് ഷെഡ്യൂളും സംവിധാനം ചെയ്തത് സജീവ് പിള്ളയാണ് മൂന്നാമത്തെ ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം. പദ്മകുമാറാണ്. തന്നെ മാറ്റി പദ്മകുമാറിനെ നിയോഗിച്ചതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് ലഭിച്ചുവെന്നും സജീവ് പിള്ള പറയുന്നു.

മാമാങ്കത്തില്‍ നിന്ന് പിന്മാറണമെന്ന് നേരത്തെ ഭീഷണി സന്ദേശം ഉണ്ടായിരുന്നുവെന്നും, പിന്നാലെ ജനുവരി 18 ന് വിതുരയിലെ വീട്ടില്‍ രണ്ടു യുവാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വന്നിരുന്നുവെന്നും സജീവ് പിള്ള പരാതിയില്‍ വ്യക്തമാക്കുന്നു. യുവാക്കള്‍ എത്തിയ ഇന്നോവ കാറിന്റെ നമ്പരും, മപാസ്റ്റമാനെ വിളിച്ച മൊബൈല്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ ചിത്രത്തില്‍ നിന്ന് യുവ നടന്‍ ധ്രുവിനെ മുന്നറിയിപ്പ് കൂടാതെ നീക്കിയത് വിവാദമായിരുന്നു. ധ്രുവനെ മാറ്റിയത് തന്റെ അറിവോടെ അല്ലെന്ന് സജീവ് പിള്ള അന്ന് വിശദീകരണം നല്‍കിയിരുന്നു.

Related posts