ഇതും വിവാഹമോചനമാണ്! ഗള്‍ഫിലിരുന്നു കത്തിലൂടെ മൊഴിചൊല്ലി, ഭാര്യയ്ക്ക് 23.50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ കോടതി ഉത്തരവ്

maaaaഗള്‍ഫിലിരുന്നു ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവിന് കോടതിയുടെ വക പ്രഹരം. വെറുമൊരു കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി ഉത്തരവ്. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ബണ്ടിച്ചാല്‍ ഹൗസില്‍ ബി.എ. അബ്ദുല്ലയുടെ മകള്‍ നഫീസത്ത് മിസ്രിയക്കാണ് ഭര്‍ത്താവായിരുന്ന ദേളി കപ്പണയടുക്കത്തെ മുഹമ്മദ് ഫാസി(32)ല്‍ ജീവനാംശം നല്‍കേണ്ടത്. കേസ് പരിഗണിച്ച കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന മിസ്രിയയുടെ പരാതിയില്‍ ഫാസിലിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് കോടതിയില്‍ നിലവിലിരിക്കെയാണ് മൊഴിചൊല്ലിയത്. ഇതേ തുടര്‍ന്നാണ് മിസ്രിയ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

2008 മാര്‍ച്ച് എട്ടിന് മതാചാര പ്രകാരം വിവാഹിതയായ മിസ്രിയക്ക് ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. 2015 ആഗസ്റ്റ് 10നാണ് മൊഴിചൊല്ലുന്നതായി കാണിച്ച് ഫാസില്‍ ഗള്‍ഫില്‍ നിന്ന് മഹല്ല് കമ്മിറ്റിക്കും യുവതിക്കും കത്തയച്ചത്.

Related posts