കല്ലെറിഞ്ഞവരോടും അസഭ്യവര്‍ഷം ചൊരിഞ്ഞവരോടും പരിഭവമില്ല, പക്ഷേ സത്യാവസ്ഥ നിങ്ങള്‍ മനസിലാക്കണം! 2000 രൂപയ്ക്കുവേണ്ടി ചികിത്സ നിഷേധിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഡോ ബേബി ഷെറിന്‍ പറയുന്നു

രണ്ടായിരം രൂപ കുറഞ്ഞുപോയി എന്ന പേരില്‍ ചികിത്സ നിഷേധിക്കുകയും തന്മൂലം പെണ്‍കുട്ടി മരിക്കുകയും ചെയ്തുവെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ടായിരം രൂപയ്ക്കുവേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ്. അത് തിരിച്ച് തരാന്‍ സാധിക്കുമോ എന്ന ഒരമ്മയുടെ വിലാപവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ ബേബി ഷെറിനെതിരെയാണ് നാട്ടുകാരും ബന്ധുക്കളും തിരിഞ്ഞത്.

ഇതേത്തുടര്‍ന്ന് ഇവര്‍ ഡോക്ടറുടെ കാര്‍ തടയുകയും ചെയ്തിരുന്നു. വാര്‍ത്തയും വീഡിയോയും പ്രചരിച്ചതോടെ ഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ട് ധാരാളമാളുകള്‍ രംഗത്തെത്തി. ഡോക്ടറുടെ പണത്തോടുള്ള ആര്‍ത്തിയാണ് ആ സ്ത്രീയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് പലരും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ വിശദീകരണവുമായി ഡോക്ടര്‍ ബേബി ഷെറിന്‍ തന്നെ രംഗത്തെത്തി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങള്‍ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

പ്രിയമുള്ളവരെ, ഞാന്‍ ഡോ. ബേബി ഷെറിന്‍. കഴിഞ്ഞ 48 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ അനവധി പേരാല്‍ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാല്‍ വേദനയനുഭവിച്ച ഒരു സ്ത്രീ.

എന്നെ കല്ലെറിഞ്ഞവരോടും വാക്കുകള്‍ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തില്‍ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവര്‍ക്കും സര്‍വ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തില്‍ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.

ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മകളായ ഞാന്‍ പൊതു വിദ്യാലയത്തില്‍ പഠിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദവും സര്‍ക്കാര്‍ മെരിറ്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്.

സാധാരണക്കാരില്‍ സാധാരണക്കാരിയായ ഞാന്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് വളര്‍ന്നതിനാല്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികള്‍ക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.

സോഷ്യല്‍ മീഡിയയിലെ മുഖ്യ ആരോപണം ഞാന്‍ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്‌സുമായോ അഡ്മിനിസ്‌ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല.

എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടര്‍മാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരില്‍ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതില്‍ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാന്‍ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാര്‍ത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് പോകാന്‍.

Related posts