ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ വ്യാപകമായി പടരുന്ന വയറിളക്കവും ഛർദിയും ഷിഗെല്ല രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽനിന്നു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് നാല് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്.
നിലവിൽ രോഗം ബാധിച്ചവരിൽ മൂന്ന് പേർ വീട്ടിലും ഒരാൾ ആശുപത്രിയിലുമാണ്. ഇതുവരെ നൂറ്റന്പതോളം ആളുകളാണ് വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. സാധാരണയായി മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. വയറിളക്കത്തോടൊപ്പം മലത്തിൽ രക്തത്തിന്റെ സാന്നിധ്യം കാണുന്നതാണ് പ്രധാന ലക്ഷണം. കുട്ടികളിലും മുതിര്ന്നവരിലും ഒരുപോലെ രോഗം കണ്ടുവരുന്നുണ്ട്. കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിച്ച 20 പേരുടെ സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് അയച്ചത്.
ഇതിൽനിന്നാണ് നാലു പേരുടെ ഫലം പോസിറ്റീവ് ആയത്. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി ആളുകൾ നിലവിൽ നിരീക്ഷണത്തിലാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറാട്ടുപുഴ പഞ്ചായത്തിൽ അടിയന്തരമായി നടത്തിയ കുടിവെള്ള പരിശോധനയിലാണ് മലത്തിൽ അടങ്ങിയിരിക്കുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. മൂന്ന് സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകളിലെ ചോർച്ചകൾ സമയബന്ധിതമായി പരിഹരിക്കാത്തതാണ് കുടിവെള്ളം മലിനമാകാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. കുടിവെള്ള സ്രോതസുകൾ മലിനമായതാണ് പഞ്ചായത്തിൽ രോഗം പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ആഴ്ച സൂപ്പർ ക്ലോറിനേഷൻ നടത്തിയിരുന്നതായി വാട്ടർ അഥോറിറ്റി അധികൃതർ വ്യക്തമാക്കിയെങ്കിലും പമ്പുകൾ കേന്ദ്രീകരിച്ച് വീണ്ടും ക്ലോറിനേഷൻ ശക്തമാക്കാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്. ആദ്യം ആറാട്ടുപുഴ പഞ്ചായത്തിലെ 12, 13 വാർഡുകളിലാണ് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതെങ്കിലും നിലവിൽ ഇത് പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
സ്കൂൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി; നിയന്ത്രണം മുഴുവൻ വിദ്യാലയങ്ങൾക്കും ബാധകമെന്ന് പഞ്ചായത്ത്
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ ഷിഗെല്ല രോഗബാധയും കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഒന്നുമുതൽ 15 ദിവസത്തേക്ക് നീട്ടി ജില്ലാ കളക്ടർ ഷാജി വി. നായർ ഉത്തരവിറക്കി. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും രോഗവ്യാപന സാധ്യത ഒഴിവാക്കുന്നതിനുമായി ആറാട്ടുപുഴ പഞ്ചായത്തിലെ 7, 9, 12, 13, 14, 15, 17 എന്നീ വാർഡുകളിലെ സ്കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടറുടെ അടിയന്തര നടപടി.
എന്നാൽ, രോഗവ്യാപനമുള്ള ഈ വാർഡുകളിൽനിന്നുള്ള നിരവധി വിദ്യാർഥികൾ മറ്റ് പ്രദേശങ്ങളിലെ സ്കൂളുകളിലും പോയി പഠിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇവരെക്കൂടി നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ മറ്റ് സ്ഥലങ്ങളിലേക്കും രോഗം അതിവേഗം പടരാൻ വലിയ സാധ്യതയുണ്ട്. കുട്ടികൾ കൂട്ടത്തോടെ വിദ്യാലയങ്ങളിലും അങ്കണവാടികളിലും എത്തുന്നത് രോഗവ്യാപനം അനിയന്ത്രിതമാക്കുമെന്ന ആശങ്കയുള്ളതിനാൽ, ഭാഗികമായ നിയന്ത്രണം മാറ്റി ആറാട്ടുപുഴ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും അങ്കണവാടികളും ട്യൂഷൻ സെന്ററുകളും അടച്ചിടാൻ ഉത്തരവാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മൈമുനത്ത് ഫഹദ് കളക്ടർക്ക് അടിയന്തര കത്ത് നൽകി.
അതിവേഗം പടരുന്ന രോഗമായതിനാലും സമ്പർക്ക സാധ്യത കൂടുതലായതിനാലും രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി രോഗബാധിതരുമായി സമ്പർക്കത്തിലുള്ളവരോട് അടുത്ത രണ്ടാഴ്ചത്തേക്ക് കൃത്യമായി ക്വാറന്റൈനിൽ തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
നിലവിൽ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിട്ടുണ്ട്. പൈപ്പുകളിലെ ലീക്കുകൾ കാരണം കുടിവെള്ള സ്രോതസുകൾ മലിനമായതാണെന്ന വിലയിരുത്തലിൽ, പമ്പുകൾ കേന്ദ്രീകരിച്ച് ക്ലോറിനേഷൻ ശക്തമാക്കാൻ വാട്ടർ അഥോറിറ്റിക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇതിനൊപ്പം പഞ്ചായത്തിലെ എല്ലാ വീടുകളിലും ക്ലോറിൻ ടാബ്ലെറ്റുകൾ നേരിട്ട് എത്തിച്ചു നൽകിവരുന്നുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കടകളിൽ സർബത്ത്, ജ്യൂസ് എന്നിവ വിൽക്കുന്നത് താത്കാലികമായി ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി.
മൈക്ക് അനൗൺസ്മെന്റുകൾ വഴി പ്രദേശത്ത് ശക്തമായ ബോധവത്്കരണ പ്രവർത്തനങ്ങളാണ് ആരോഗയപരവർത്തകർ നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി ഇന്ന് ആശാ വർക്കർമാരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഫീൽഡ് തലത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സാമഗ്രികൾ ഈ യോഗത്തിൽ വിതരണം ചെയ്യും.
