തൊടുപുഴ: തെരഞ്ഞെടുപ്പിനു വീറുംവാശിയും മുറുകിയതോടെ നാട്ടിലാകെ പന്തായങ്ങളും നിറഞ്ഞു. തലമുണ്ഡനം, പാതിമീശ വടിക്കല്‍, 500 മുതല്‍ ഒരുലക്ഷം രൂപവരെ… ഇങ്ങനെ പന്തയങ്ങള്‍ നാട്ടിൻപുറങ്ങളിൽ നിരവധിയാണ്.മുന്നണിക്കായി മത്സരിക്കുന്ന സ്ഥാനാര്‍ഥി തോറ്റാല്‍ ടൗണിലൂടെ ഒറ്റക്കാലില്‍ ഓടാമെന്ന് പറഞ്ഞുറപ്പിച്ചവരുമുണ്ട്. എതിര്‍സ്ഥാനാര്‍ഥി ജയിച്ചാല്‍ ഒരു പവന് സ്വര്‍ണമോതിരം നൽകാമെന്ന പ്രഖ്യാപനവുമുണ്ട്.
പക്ഷേ, പൊന്നിന് വില ലക്ഷം കടന്നത് ഓർത്തിട്ടാണോ എന്നറിയില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പന്തയങ്ങളുടെ എണ്ണം കുറവായിരുന്നില്ല. ഉടുമ്പന്‍ചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തന്നെ പന്തയത്തിൽ തോറ്റ് തലമുണ്ഡനം ചെയ്തയാളാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഏതെങ്കിലും നിയമസഭാ സീറ്റിൽ എൽഡിഎഫ് ലീഡ് ചെയ്താൽ സ്വർണമോതിരം എന്ന് പന്തയംവിളിച്ച ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനോട് പക്ഷേ ആരും മുട്ടിയില്ല.
ഡീൻ കുര്യാക്കോസ് മിന്നും ജയം നേടിയ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റെ വെല്ലുവിളി അക്ഷരംപ്രതി ശരിയാവുകയായിരുന്നു. ഇന്ന് വിധിയെഴുതിയാൽ 25 ദിവസം ഫലം കാത്തിരിക്കണമെന്ന ബുദ്ധിമുട്ട് മാത്രമാണ് ഇനി പന്തയക്കാര്ക്കുള്ളത്.
