വിവാദങ്ങളും വികസന”വാദ’ങ്ങളും സമാസമം ചാലിച്ച് ഉത്സവങ്ങളുടെ നാട്ടിൽ തെരഞ്ഞെടുപ്പുത്സവം അവസാന ലാപ്പിലേക്ക്. വരുംദിവസങ്ങളിലെ അവധികൾ മുന്നിൽകണ്ട് പര്യടനം പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയാണ് സ്ഥാനാർഥികൾ. എൽഡിഎഫ് ഭൂരിപക്ഷം സീറ്റിലും സിറ്റിംഗ് എംഎൽഎമാരെ വീണ്ടും ഇറക്കിയപ്പോൾ എൻഡിഎയ്ക്കും യുഡിഎഫിനും പുതുമുഖങ്ങളാണ് ഏറെയും. ബിഡിജെഎസിനുപുറമേ, ഇക്കുറി ട്വന്റി20 യും എൻഡിഎ മുന്നണിയുടെ ഭാഗമാണ്. കൊടുങ്ങല്ലൂരിലും ചാലക്കുടിയിലും ഊർജിത പ്രവർത്തനത്തിലാണ് ട്വന്റി20.
പുറമേക്കുള്ള വിവാദങ്ങൾക്കപ്പുറം അടിയൊഴുക്കുകൾ എങ്ങനെയെന്നു പറയാൻ കഴിയാത്ത ജില്ലയാണ് തൃശൂർ. മതന്യൂനപക്ഷങ്ങൾ നിർണായകമായ നാട്ടിൽ വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതിയും എസ്ഐആറും സജീവചർച്ചയാണ്. കനലായെരിയുന്ന രാഷ്ട്രീയ ഡീൽ വിവാദവും തൃശൂർ പൂരം കലക്കലും ശബരിമല സ്വർണക്കൊള്ളയും ഇടയ്ക്കിടെ പൊട്ടുന്ന കരുവന്നൂർ തട്ടിപ്പും ലൈഫ് പദ്ധതി വിവാദവും വെടിക്കെട്ടായി കത്തിപ്പടരുമോ എന്നതാണു കാത്തിരിക്കുന്നത്.
പത്തു വർഷമായി ആകെയുള്ള 13ൽ പന്ത്രണ്ടു സീറ്റും എൽഡിഎഫിന്റെ കൈയിലാണ്. ഒരുകാലത്ത് യുഡിഎഫിനോടു ചായ്വുകാട്ടിയിരുന്ന ജില്ലയുടെ സ്വഭാവമാറ്റം കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ ഞെട്ടിച്ചത്. നിലവിൽ ചാലക്കുടിയിൽ മാത്രമാണ് കോണ്‍ഗ്രസിന്റെ എംഎൽഎയുള്ളത്. മണ്ഡല പുനർനിർണയവും ഇതിനു കാരണമായി. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ഊർജിതശ്രമത്തിലാണ് യുഡിഎഫ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എൻഡിഎ ജില്ലയിൽ നടത്തിയ ചിട്ടയായ പ്രവർത്തനത്തിന്റെ ഗുണം പാർലമെന്റ് മണ്ഡലത്തിലെ വിജയത്തിലൂടെ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ. തൃശൂർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞവട്ടം കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന പദ്മജ വേണുഗോപാലും നാട്ടികയിൽ അരിവാൾ നെൽക്കതിർ അടയാളത്തിൽ വോട്ടുതേടിയ സിപിഐയുടെ സി.സി. മുകുന്ദനും ഇക്കുറി താമരചിഹ്നത്തിലാണു മത്സരിക്കുന്നത്. വിവാദപരാമർശങ്ങളിലൂടെ ബി. ഗോപാലകൃഷ്ണനും ഗുരുവായൂരിലെ മത്സരം ചർച്ചയാക്കി. 13 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി ശക്തമായ ത്രികോണമത്സരമാണ് എൻഡിഎ കാഴ്ചവയ്ക്കുന്നത്.
സസ്പെൻസായി മൂന്നു മണ്ഡലങ്ങൾ
പദ്മജ മത്സരിക്കുന്ന തൃശൂരും സി.സി. മുകുന്ദൻ ഇറങ്ങുന്ന നാട്ടികയിലും കോണ്‍ഗ്രസിലെ ജനകീയനായ ടി.എൻ. പ്രതാപൻ മത്സരിക്കുന്ന മണലൂരുമാണ് ശ്രദ്ധേയമായ പോരാട്ടം. പ്രധാനമന്ത്രി തൃശൂരിൽ നടത്തിയ റോഡ്ഷോയിൽ വാഹനത്തിലുണ്ടായിരുന്നത് ഈ മൂന്നു മണ്ഡലത്തിലെയും ബിജെപി സ്ഥാനാർഥികളായിരുന്നു. മൂന്നിടത്തും ശക്തമായ ത്രികോണമത്സരമാണ്.
തൃശൂർ കോർപറേഷനിൽ മിന്നുംജയം കാഴ്ചവച്ചതിന്റെ ആവേശത്തിലാണ് തൃശൂർ മണ്ഡലത്തിൽ കോണ്‍ഗ്രസ്. നീണ്ട ചർച്ചകൾക്കൊടുവിൽ, മുൻമേയറും സുപരിചിതനുമായ രാജൻ ജെ. പല്ലനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. നിയമസഭാപരിധിയിൽ നേടിയ 8638 വോട്ടു കളുടെ ഭൂരിപക്ഷത്തിലാണു പ്രതീക്ഷ.
സാംസ്കാരികരംഗത്തെ പ്രമുഖൻ ആലങ്കോട് ലീലാകൃഷ്ണനാണ് സിപിഐ സ്ഥാനാർഥി. ഇടതിനോട് ഇടഞ്ഞുനിന്ന സാംസ്കാരികപ്രവർത്തകരടക്കമുള്ളവർ ആലങ്കോടിനെ പിന്തുണയ്ക്കുന്നു എന്നത് ആശ്വാസമാണ്. ജനങ്ങൾക്കു സുപരിചിതനല്ലെങ്കിലും പ്രചാരണത്തിലൂടെ എല്ലായിടത്തും എത്താനായി എന്ന് ഇടതുമുന്നണി കരുതുന്നു.
ബിജെപിയുടെ സംഘടനാ ചട്ടക്കൂടിലെത്തിയ പദ്മജയ്ക്കുവേണ്ടിയും പ്രചാരണം എണ്ണയിട്ട യന്ത്രം പോലെയാണ്. ലീഡറുടെ മകളെന്ന നിലയിൽ ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ വോട്ട് ലക്ഷ്യമിട്ട് പദ്മജ നേരത്തേതന്നെ ഒളിയന്പുകൾ എയ്തിരുന്നു. എന്നാൽ, 2021ൽ സുരേഷ് ഗോപിക്കു ലഭിച്ച പിന്തുണയുണ്ടാകുമോ എന്നു കണ്ടറിയണം.
സിപിഐയുടെ എംഎൽഎയായിരുന്ന സി.സി. മുകുന്ദൻ കോണ്‍ഗ്രസിൽ ചേക്കേറാൻ ശ്രമിച്ചശേഷം എൽഡിഎയുടെ സ്ഥാനാർഥിയായി. വ്യക്തിപരമായ വോട്ടിലൂന്നിയാണു പ്രചാരണം. “മാറണം ഈ എംഎൽഎ’ എന്നു കാട്ടി ബിജെപി മുന്‍പ് സ്ഥാപിച്ച ബോർഡ് ഇരുണ്ടുവെളുത്തപ്പോൾ നീക്കേണ്ടിവന്നതും നാട്ടികയിലാണ്.
മുന്നണിയുടെ ശക്തിയിലാണ് മുൻ എംഎൽഎ കൂടിയായ ഗീത ഗോപിയുടെ വിശ്വാസം. സുനിൽ ലാലൂരും യുഡിഎഫിനുവേണ്ടി ശക്തമായ പോരാട്ടത്തിനുണ്ട്. മൂന്നു സ്ഥാനാർഥികൾ മാത്രമുള്ള മണ്ഡലമെന്ന പ്രത്യേകതയും നാട്ടികയ്ക്കുണ്ട്. രാഷ്ട്രീയകൂറുമാറ്റം ജനം എങ്ങനെ സ്വീകരിക്കുമെന്ന് ഇക്കുറിയറിയാം.
മണലൂര്‍
മുൻ പുതുക്കാട് എംഎൽഎയും മന്ത്രിയുമായിരുന്ന പ്രഫ. സി. രവീന്ദ്രനാഥാണു മണലൂരിൽ എൽഡിഎഫ് സ്ഥാനാർഥി. മുന്‍പു നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ഇടതിന്റെ കോട്ട പൊളിക്കുമെന്ന് ഉറപ്പിച്ച് ടി.എൻ. പ്രതാപൻ നേരത്തേ പ്രചാരണം ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും മണലൂരാണു പ്രവർത്തനമണ്ഡലമാക്കിയത്. മണ്ഡലത്തിനു മാത്രമായി നിരവധി വാഗ്ദാനങ്ങളും പ്രതാപൻ മുന്പോട്ടുവച്ചിട്ടുണ്ട്.
മുന്‍പ് കുന്നംകുളത്ത് മികച്ച പോരാട്ടം നടത്തിയ കെ.കെ. അനീഷ് കുമാറാണ് എൻഡിഎ സ്ഥാനാർഥി. സുരേഷ് ഗോപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്പിലെത്തിയ മണ്ഡലമെന്ന നിലയിൽ ബിജെപി ഇവിടെ ഏറെ പ്രതീക്ഷയർപ്പിക്കുന്നു.
ഒല്ലൂരും ചാലക്കുടിയും
മന്ത്രി കെ. രാജൻ മത്സരിക്കുന്ന ഒല്ലൂരും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ചാലക്കുടിയിലും ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുന്നത്. ടോൾവിരുദ്ധ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് കെ. രാജന്റെ എതിരാളി. ചാലക്കുടിയിൽ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന അഡ്വ. ബിജു എസ്. ചിറയത്തിനെയാണ് മറുകണ്ടം ചാടിച്ച് കേരള കോണ്‍ഗ്രസ്- എമ്മിനുവേണ്ടി മത്സരിപ്പിക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിലെ കുതിപ്പ് ചാലക്കുടിയിൽ യുഡിഎഫിന് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. മന്ത്രി ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി അഡ്വ. തോമസ് ഉണ്ണിയാടനും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നു.
സി.എസ്. ദീപു
