പരവൂർ: ഭാരതീയ തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ബാങ്ക് ആരംഭിച്ച ആകെ അക്കൗണ്ടുകളിൽ 58 ശതമാനവും രണ്ട് വർഷത്തിനുള്ളിൽ നിഷ്ക്രിയമായതായി റിപ്പോർട്ടിൽ പറയുന്നു.
ആകെ തുറന്ന 5.13 കോടി അക്കൗണ്ടുകളിൽ 2.98 കോടിയും നിലവിൽ പ്രവർത്തനരഹിതമാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ വലിയ അപാകതകൾ നടന്നതായും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.22 കോടി അക്കൗണ്ടുകളിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പല അക്കൗണ്ടുകളും വ്യാജമോ നിലവിലില്ലാത്തതോ ആയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ആരംഭിച്ചിരിക്കുന്നത്.
ബാങ്കിന്റെ യുപിഐ ഇടപാടുകളിലെ പരാജയനിരക്ക് വർധിക്കുന്നതായും സിഎജി ചൂണ്ടിക്കാട്ടി. 2022 സാമ്പത്തിക വർഷത്തിൽ 3.29 ശതമാനമായിരുന്ന പരാജയ നിരക്ക് 2023-ൽ 7.82 ശതമാനമായി ഉയർന്നു. ഇത് നിശ്ചിത മാനദണ്ഡങ്ങളേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, 2024 സാമ്പത്തിക വർഷത്തിൽ 362 മണിക്കൂർ ബാങ്കിന്റെ സെർവർ തകരാറിലായതായും റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണ മേഖലകളിൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായി ലക്ഷ്യമിട്ട ബിസിനസ് കറസ്പോണ്ടന്റുകളുടെ നിയമനത്തിലും വലിയ കുറവുണ്ട്. നിശ്ചയിച്ച ലക്ഷ്യത്തിന്റെ 16 ശതമാനം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വീട്ടുപടിക്കൽ ബാങ്കിംഗ് സേവനം എത്തിക്കുന്ന “ഡോർസ്റ്റെപ്പ് ബാങ്കിംഗ്’ പദ്ധതിയും വലിയ പരാജയമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തിനിടെ ലഭിച്ച അപേക്ഷകളിൽ പകുതിയിലധികവും അവഗണിക്കപ്പെടുകയോ വൈകുകയോ ചെയ്തു. തപാൽ വകുപ്പിന്റെ സേവിംഗ്സ് ബാങ്ക് സംവിധാനവുമായി ഐപിപിബി കൃത്യമായി ബന്ധിപ്പിക്കാത്തത് കാരണം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ പരാജയപ്പെട്ടതായും സുരക്ഷാ സംവിധാനങ്ങളിൽ വലിയ വിടവുകളുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
- എസ്. ആർ. സുധീർ കുമാർ
