ഇതാണ് യഥാര്‍ഥ മനുഷ്യത്വം ! മകന്‍ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി കാമുകിയായിരുന്ന യുവതിക്കു കതിര്‍മണ്ഡപം ഒരുക്കി പിതാവ്; ഒപ്പം മകന്റെ സ്വത്തും; കോട്ടയം സ്വദേശിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോകം…

കോട്ടയം:മകന്‍ ചെയ്ത തെറ്റിന് പിതാവ് ചെയ്ത പ്രായശ്ചിത്തം സമാനതകളില്ലാത്തതാവുകയാണ്. തിരുനക്കര സ്വദേശി പ്രവൃത്തിയില്‍ കൈയ്യടിക്കുകയാണ് സമൂഹവും സാമൂഹ്യ മാധ്യമങ്ങളും. ദുരഭിമാനക്കൊലയുടെ പേരില്‍ മാതാപിതാക്കള്‍ വില്ലന്മാരാകുന്ന കാലത്ത് കരുതലിന്റെയും സ്‌നേഹത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു ഇദ്ദേഹം. തിരുനക്കര സ്വദേശി ഷാജിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മകന്റെ കാമുകിയായിരുന്ന യുവതിയെ പിതാവിന്റെ സ്ഥാനത്തു നിന്ന് കതിര്‍ മണ്ഡപത്തിലേക്കു കൈപിടിച്ചു കയറ്റിയത്. തിരുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഞായര്‍ രാവിലെയാണ് അപൂര്‍വത നിറഞ്ഞ വിവാഹം നടന്നത്.

വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആറു വര്‍ഷം മുന്‍പ് പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണ്, ഇദ്ദേഹത്തിന്റെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. നാടുവിട്ട ഇരുവരെയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് യുവാവിന്റെ പിതാവ് കോട്ടയത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നതിനു ശേഷം തുടര്‍പഠനത്തിന് അവസരമൊരുക്കി.

ഇതിനിടെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായെന്നറിഞ്ഞ അച്ഛന്‍, മകനെ ഗള്‍ഫിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോയി. അവധിക്കു നാട്ടിലെത്തിയ മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ മകനെ തള്ളിയ ഇദ്ദേഹം കരുതിവച്ചിരുന്ന സ്വത്തുക്കള്‍ ‘വളര്‍ത്തുമകള്‍’ക്കായി നല്‍കി. പിതാവിന്റെ സ്ഥാനത്തു നിന്ന് കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തു. എട്ടു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട് ഇദ്ദേഹത്തിന്.

Related posts