പ്രളയം കച്ചവടക്കാര്‍ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം ! പച്ചക്കറിയ്ക്ക് പകുതിവില; മീനിന് വില മൂന്നിലൊന്നു മാത്രം; നഷ്ടക്കച്ചവടമെന്ന് വ്യാപാരികള്‍…

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മലപ്പുറത്ത് പച്ചക്കറികള്‍ക്ക് പകുതിയിലധികം വില കുറഞ്ഞപ്പോള്‍ മീന്‍വിലയും മൂന്നിലൊന്നായി. കിലോഗ്രാമിന് 150 രൂപ വരെ വിലയുണ്ടായിരുന്ന അയലയ്ക്ക് മലപ്പുറത്ത് വില 50 രൂപയാണ്.

120 രൂപയുണ്ടായിരുന്ന ചൂരയ്ക്കും കിളിമീനിനും 70, 60 രൂപയായി. ഓണം, പെരുന്നാള്‍ സമയത്തുപോലും പച്ചക്കറികള്‍ക്കും മറ്റും വില കുറവായിരുന്നു. വീണ്ടും വില കുറഞ്ഞ് താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.

70 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 30 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. പച്ചമുളക്, തക്കാളി, പയര്‍, ബീറ്റ്‌റൂട്ട്, നേന്ത്രക്കായ എന്നിവയുടെ വിലയും പകുതിയിലധികം കുറഞ്ഞു. ജില്ലയിലെ പ്രധാന ചന്തകളിലേക്കെല്ലാം പച്ചക്കറി വരുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. പച്ചക്കറി വരവിനെ പ്രളയം ബാധിച്ചില്ലെങ്കിലും. ഓണം സമയത്ത് വലിയ വില്‍പന നടക്കാത്തതാണ് വിലയിടിവിനു കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

പച്ചക്കറി ലഭ്യത കൂടിയെങ്കിലും ആളുകള്‍ വളരെ കുറച്ചു മാത്രമേ വാങ്ങുന്നുള്ളു. ഇതും വിലക്കുറവിനു കാരണമായി. ട്രോളിങ് നിരോധനം അവസാനിച്ചിട്ടും ഒരു മാസത്തോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നില്ല.

അതിനുശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ക്ക് ആവോളം മീന്‍ ലഭിക്കുന്നുണ്ട്. ആവശ്യത്തിലധികം മീനാണ് താനൂര്‍, പൊന്നാനി ഹാര്‍ബറുകളില്‍ എത്തുന്നത്. ഇത് ജില്ലയില്‍ കുറഞ്ഞ വിലയ്ക്ക് മീന്‍ ലഭിക്കാന്‍ ഇടയാക്കി. ഒരു മാസത്തേക്കെങ്കിലും വിലക്കുറവ് തുടരുമെന്ന് വ്യാപാരികള്‍ പറയുന്നു. എന്തായാലും ജനങ്ങള്‍ക്ക് ചാകരയാണെന്നു പറഞ്ഞാല്‍ മതിയല്ലോ…

Related posts