ഐ.എം വിജയനും സി.കെ വിനീതിനുമുള്ളത് തെറ്റായ ധാരണകള്‍ ! ഇവര്‍ കരുതുന്നതു പോലെ സ്‌റ്റേഡിയം ജെസിബി കൊണ്ട് പൊളിക്കാനൊന്നും പോന്നില്ല; ശക്തമായ പ്രതികരണവുമായി ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ രംഗത്ത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരം മാത്രം നടത്താമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹനന്‍ വ്യക്തമാക്കി.

”ഐ.എം.വിജയനും സി.കെ.വിനീതും കരുതും പോലെ സ്റ്റേഡിയം ജെസിബി കൊണ്ട് പൊളിക്കില്ല. നാലോ അഞ്ചോ പിച്ച് നിര്‍മ്മിക്കുകയേ ഉളളൂ. ഇത് മല്‍സരം കഴിഞ്ഞാലുടന്‍ പൂര്‍വ്വ സ്ഥിതിയിലാക്കും,” ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ബ്ലാസ്റ്റേഴ്‌സ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വേദിയുടെ കാര്യത്തില്‍ തീരുമാനമായില്ല. എന്നാല്‍ കൊച്ചിയില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്താവുന്ന ടര്‍ഫാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. മൈതാനം ഫുട്‌ബോളിന് മാത്രമായി വേണമെന്ന് ബ്ലാസ്റ്റേഴ്‌സോ ക്രിക്കറ്റിന് വേണ്ടി മാത്രമായി വേണമെന്ന് കെസിഎയോ ആവശ്യപ്പെട്ടില്ലെന്ന് സി.എന്‍.മോഹനന്‍ പറഞ്ഞു.

”നവംബര്‍ ഒന്നിനാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം. മത്സരം നടന്നാല്‍ 22 ദിവസം കൊണ്ട് മൈതാനം ഫുട്‌ബോള്‍ ടര്‍ഫാക്കി മാറ്റാം. എന്നാല്‍ ഫുട്‌ബോള്‍ ടര്‍ഫ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചാക്കുന്നതിന് ജൂലൈ മുതല്‍ സമയം ആവശ്യമാണ്.” ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് രേഖാമൂലം ഒരറിയിപ്പും ലഭിച്ചിട്ടില്ല.

ഇതെല്ലാം ബിസിനസാണല്ലോ. മൈതാനം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മാത്രമായി നല്‍കണമെന്ന് അവരും പറഞ്ഞിട്ടില്ല. കെസിഎയ്ക്കും അങ്ങിനെയൊരു നിലപാടില്ല.”കൊച്ചിയില്‍ രണ്ട് മല്‍സരവും നടത്തണമെന്നാണ് ജിസിഡിഎയുടെ ആഗ്രഹമെന്നും ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ പറഞ്ഞു.

Related posts