ഒരുവട്ടം മാനഭംഗത്തിന് ഇരയായി, യോഗി സര്‍ക്കാര്‍ ക്ലീന്‍ചിറ്റ് നല്കിയ പ്രതികള്‍ തിരികെയെത്തി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഒടുവില്‍ അവള്‍ ആ വഴി തെരഞ്ഞെടുത്തു

ഇരട്ടകൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബാഗ്പതില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കൂട്ടമാനഭംഗക്കേസില്‍ പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ ഇതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ പീഡനത്തില്‍ മനംനൊന്ത് പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടി തൂങ്ങിമരിക്കുകയും ചെയ്തു.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാരുന്നു സംഭവം. രണ്ടു മാസങ്ങള്‍ക്കുമുമ്പാണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് അഞ്ച് യുവാക്കള്‍ക്കെതിരെ രമാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയാണ് പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂട്ടമാനഭംഗം നടന്നതിനു തെളിവില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

വെള്ളിയാഴ്ച ചന്തയില്‍പോയ പെണ്‍കുട്ടിയെ പ്രതികള്‍ വീണ്ടും മാനഭംഗത്തിന് ഇരയാക്കി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു. പിന്നീട് മുറിയില്‍കയറി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. കേസ് നേരത്തെ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ബാഗ്പത് എസ്പി അറിയിച്ചു.

Related posts