സംസാരിക്കാനോ ചിരിക്കാനോ നേരമില്ല! അധികസമയം ജോലിചെയ്ത് അനിയനെ പഠിപ്പിക്കാനുള്ള പണം സമ്പാദിക്കണം; കണ്ണു നിറയ്ക്കും ഈ പെണ്‍കുട്ടിയുടെ ജീവിതം

ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശിന്റെ ചിത്രങ്ങള്‍ എന്നും അങ്ങനെയാണ്. കഥപറയുന്ന മുഖങ്ങളുള്ളവ. ജീവിതത്തിന്റെ നേരനുഭവങ്ങളിലേക്കും ദുരവസ്ഥകളിലേക്കുമാണ് എന്നും ആകാശിന്റെ ക്യാമറക്കണ്ണ് പതിയാറുള്ളത്. അത് കാണുന്നവരുടെയെല്ലാം ഉള്ളില്‍ ഒരു കൊളുത്തവശേഷിപ്പിക്കും, കണ്ണില്‍ ഒരു തുള്ളി കണ്ണീരെങ്കിലും നിറയ്ക്കുകയും ചെയ്യും.

സഹോദരന് വേണ്ടി ഇഷ്ടിക പൊട്ടിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രവും അവളുടെ ജീവിത കഥയുമായാണ് ആകാശ് ഏറ്റവും പുതുതായി ലോകരുടെ മനസ്സ് കീഴടക്കിയത്. ആകാശ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ട റോത്ന എന്ന പെണ്‍കുട്ടിയുടെ കഥ നെഞ്ചുരുക്കത്തോടെയല്ലാതെ വായിച്ച് തീര്‍ക്കാനാകില്ല.

ആകാശിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ആറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു റോഡ് ആക്സിഡന്റില്‍ എന്റെ അച്ഛന്‍ മരിക്കുന്നത്. കുറേ നാളേക്ക് ഞങ്ങള്‍ ഒന്നും ഭക്ഷിച്ചില്ല. ഞങ്ങളുടെ വീട്ടില്‍ പണമോ അരിയോ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഒറ്റമുറി വീടിന്റെ വാടക കൊടുക്കാന്‍ പോലും ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. എന്റെ അച്ഛന്റെ മരണശേഷം കുറച്ചുനാളുകള്‍ക്ക് ശേഷം അമ്മ തൊട്ടടുത്തുള്ള ഇഷ്ടിക പൊട്ടിക്കുന്ന കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.

എന്റെ അച്ഛനെ നഷ്ടപ്പെട്ടതില്‍ നിന്ന് അമ്മ മാനസികമായോ ശാരീരികമായോ മുക്തയായിരുന്നില്ല. പ്രിയ ഭര്‍ത്താവിനെ ഓര്‍ത്ത് അമ്മയുടെ കണ്ണുകള്‍ ഈറനണിയുമായിരുന്നു. എന്റെ അനിയനെ ചേര്‍ത്ത് പിടിച്ച് അമ്മ കരയുന്നത് എല്ലാ രാത്രികളിലും ഞാന്‍ കണ്ടു. ഞങ്ങള്‍ക്ക് മറ്റാരും ഉണ്ടായിരുന്നില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. അവരുടെ മാതാപിതാക്കള്‍ അവരെ അംഗീകരിച്ചിരുന്നില്ല. അവര്‍ ധാക്കയിലേക്ക് വന്നു. ജീവിക്കാനായി അച്ഛന്‍ ഓട്ടോ ഓടിക്കാന്‍ ആരംഭിച്ചു.

അച്ഛന്റെ മരണശേഷം അതിരാവിലെ മുതല്‍ വൈകുന്നേരം വരെ കഷ്ടപ്പെട്ടിട്ടും അമ്മക്ക് ഒറ്റക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിത്യവും വെകുന്നേരങ്ങളില്‍ ശരീരവേദനയുമായി അമ്മ പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടു. അമ്മ കഷ്ടപ്പെടുന്നത് എനിക്കങ്ങനെ നോക്കി നില്‍ക്കാന്‍ സാധിച്ചില്ല. ഞാനും ജോലി ചെയ്യാന്‍ ആരംഭിച്ചു. അന്നെനിക്ക് വെറും ആറുവയസ്സുമാത്രമാണ് പ്രായം.

ആദ്യദിനം എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ വല്ലാതെ കരഞ്ഞു. എന്നെ ജോലി സ്ഥലത്തേക്ക് കൂട്ടാന്‍ അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നേയും സഹോദരനേയും സ്‌കൂളിലയക്കുന്ന സ്വപ്നം അച്ഛന്‍ എന്നും കണ്ടിരുന്നതാണ്. ആദ്യദിവസം 30 ഇഷ്ടികയെങ്കിലും ഉടച്ചു. അന്ന് ഞാന്‍ 23 രൂപയാണ് സമ്പാദിച്ചത്.

പക്ഷേ ഇന്ന് ഒരുദിവസം എനിക്ക് 125 ഇഷ്ടികകള്‍ പൊട്ടിക്കാന്‍ സാധിക്കും, 96 രൂപ സമ്പാദിക്കാനും. എന്റെ സമ്പാദ്യത്തില്‍ നിന്ന് എന്റെ ഇളയ സഹോദരന്‍ റാണയുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. അവന്‍ വളരെ മിടുക്കനാണ്. ഈ വര്‍ഷം അവന്റെ ക്ലാസില്‍ അവന്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്.

കഴിഞ്ഞ ആറുമാസമായി കൂടുതല്‍ പണം സമ്പാദിക്കുന്നതിനായി അധിക സമയം ഞാന്‍ ജോലി ചെയ്യുന്നുണ്ട്. രണ്ടുദിവസം മുമ്പ് ആ പണം കൂട്ടിവെച്ച് എന്റെ സഹോദരനായി ഒരു സൈക്കിള്‍ വാങ്ങി. അവന്‍ അവന്റെ പുതിയ ക്ലാസിലേക്കും ട്യൂഷനും ഇനി സൈക്കിളില്‍ പോകാന്‍ സാധിക്കും. അതിന് മുമ്പ് അവന്‍ അത്രയും ദൂരം നടന്നാണ് പോയിരുന്നത്. അവന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അവന്‍ വലുതാകുമ്പോള്‍ നല്ല ജോലി നേടുമെന്നും അന്ന് എന്നെ ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും അനിയന്‍ പറയാറുണ്ട്.

 

 

 

Related posts