മുംബൈ: താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവർ തിരുവനന്തപുരം- മുംബൈ നേത്രാവതി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായി. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. മൂന്ന് സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണു മോഷ്ടാവ് തട്ടിയെടുത്തത്.
ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്ഷനു സമീപത്താണു കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങള്‍ വച്ചു പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന, ലോക്കർ കവർച്ചസംഘത്തിൽപെട്ട കെ.എൻ.നിഖിൽ കുമാർ എന്നയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ട്രെയിൻ വേഗം കുറച്ച സമയത്തു സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കൈയിൽ നിന്നു ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണു സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.
