കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരി ദാരുണമായി മരിച്ചു. ചേവായൂർ സ്വദേശി സി.പി. സുധാകരൻ ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര തിരിക്കവെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള വലിയ ഇറക്കം ഇറങ്ങിവരുമ്പോൾ സുധാകരൻ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിച്ച ശേഷം ശക്തിയായി മതിലിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.
പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ അപകട വിവരം അറിയുന്നത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാർ പൂർണമായും അഗ്നിക്കിരയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി. നാട്ടുകാർ ഉടൻ തന്നെ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ ഇതിനകം തന്നെ സുധാകരൻ മരണപ്പെട്ടിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം വാഹനത്തിനുള്ളിൽ കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
