107 പിഞ്ചുകുഞ്ഞുങ്ങള്‍ പുതപ്പില്ലാതെ കൊടുംതണുപ്പില്‍ മരിച്ചപ്പോള്‍ ആരോഗ്യമന്ത്രിയ്ക്ക് പരവതാനി വിരിച്ചു; കോട്ട ഗവ. ആശുപത്രിയില്‍ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവങ്ങള്‍…

കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പുതപ്പില്ലാതെ കുഞ്ഞുങ്ങള്‍ കൂട്ടമരണത്തിനു കീഴടങ്ങിയ രാജസ്ഥാനിലെ കോട്ട. ഗവ ആശുപത്രിയില്‍ ആരോഗ്യമന്ത്രിക്കു സ്വീകരണമൊരുക്കിയതു പച്ചപരവതാനി വിരിച്ച്. വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെ മന്ത്രിയെത്തുംമുമ്പേ പരവതാനി നീക്കി ആശുപത്രി അധികൃതര്‍ തടിതപ്പി. ഇന്നലെ രാവിലെ ഒരു കുഞ്ഞുകൂടി മരിച്ചതോടെ 35 ദിവസത്തിനിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 107 ആയി.

ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത് അശോക് ഗെലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. നൂറിലധികം കുരുന്നുകള്‍ മരിച്ച കോട്ട ജെ.കെ. ലോണ്‍ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രി രഘു ശര്‍മ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇതിനുമുന്നോടിയായി ആശുപത്രി പരിസരവും കെട്ടിടസമുച്ചയവും ധൃതിപിടിച്ച് മോടിപിടിപ്പിച്ചു. തകര്‍ന്ന കെട്ടിടഭാഗങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് പെയിന്റടിച്ച് ഭംഗിയാക്കി.

കുട്ടികളുടെ വാര്‍ഡില്‍ തകരാറിലായിരുന്ന ഹീറ്ററുകളും ലൈറ്റുകളും ഉപയോഗക്ഷമമാക്കി. ആശുപത്രിക്കു സമീപം തമ്പടിച്ചിരുന്ന അമ്പതോളം പന്നികളെ ആട്ടിയോടിച്ച് പ്രദേശമാകെ വൃത്തിയാക്കാനും അധികൃതര്‍ ശ്രദ്ധിച്ചു. ഇതിനു പിന്നാലെയാണ് മന്ത്രിയെ സ്വീകരിക്കാന്‍ ആശുപത്രികവാടത്തിനു മുന്നില്‍ പച്ചപ്പരവതാനി വിരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായെത്തിയതോടെ പരവതാനി നീക്കി അധികൃതര്‍ തടിയൂരുകയായിരുന്നു.

മന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തന്റെ നിര്‍ദേശാനുസരണമാണു പരവതാനി നീക്കിയതെന്നായിരുന്നു പ്രതികരണം. അതിനിടെ ആശുപത്രിയിലെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നിയമിത സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ആശുപത്രിക്ക് അനിവാര്യമായ സാധന-സാമഗ്രികളില്ലാതെയാണു പ്രവര്‍ത്തനം. തണുപ്പില്‍നിന്നു രക്ഷപ്പെടാനുള്ള പുതപ്പു പോലുമില്ലാതിരുന്നതു ദുരവസ്ഥയ്ക്കു നേര്‍സാക്ഷ്യമാണെന്നു റിപ്പോര്‍ട്ടിലുണ്ട്. ശരീരോഷ്മാവു കുറയുന്ന ഹൈപ്പോതെര്‍മിയയാണു കുട്ടികളുടെ മരണത്തിലേക്കു നയിച്ചത്.

കൂട്ടമരണം അരങ്ങേറുമ്പോഴും ആവശ്യത്തിനു ജീവന്‍രക്ഷാ ഉപാധികള്‍ കരുതാനും ആശുപത്രിക്കായില്ല. ആകെയുള്ള 28 നെബുലൈസറുകളില്‍ 22 എണ്ണവും 111 ഇന്‍ഫ്യൂഷന്‍ പമ്പുകളില്‍ 81 എണ്ണവും പ്രവര്‍ത്തനരഹിതമാണ്. പാരാ മോണിറ്ററുകളുടെയും പള്‍സ് ഓക്സിമീറ്ററുകളുടെയും അവസ്ഥയും വ്യത്യസ്തമല്ലെന്നാണു റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും സമാനമായ സ്ഥിതിയാണുള്ളത.് 134 കുഞ്ഞുങ്ങളാണ് ഡിസംബറില്‍ രാജ്‌കോട്ടിലെ ആശുപത്രിയില്‍ മരിച്ചു വീണത്.

Related posts