കോപ്പൻഹേഗൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഡാനിഷ് പാർലമെന്റ് അംഗം ആൻഡേഴ്സ് വിസ്റ്റിസെൻ. യൂറോപ്യൻ യൂണിയനിൽ നടന്ന ചർച്ചയ്ക്കിടെയാണ് ട്രംപിന്റെ നിലപാടുകളെ കടുത്തഭാഷയിൽ വിമർശിച്ച് വിസ്റ്റിസെൻ രംഗത്തെത്തിയത്.
ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിന്റെ നീക്കത്തോടുള്ള പ്രതിഷേധം പ്രകടിപ്പിക്കവേ, ട്രംപിന് മനസിലാകുന്ന ഭാഷയിൽ പറയാം എന്ന് സൂചിപ്പിച്ചുകൊണ്ട്, “കടന്നുപോടാ’ എന്ന പ്രയോഗത്തോടെ ട്രംപിനെതിരേ തെറിയഭിഷേകം നടത്തുകയും ചെയ്തു വിസ്റ്റിസെൻ. ഗ്രീൻലാൻഡ് കഴിഞ്ഞ 800 വർഷമായി ഡാനിഷിന്റെ ഭാഗമാണെന്നും അതൊരു സ്വതന്ത്ര രാജ്യമാണെന്നും അത് വില്ക്കാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിസ്റ്റിസെൻ മോശം ഭാഷ ഉപയോഗിച്ചതിനെത്തുടർന്ന് പാർലമെന്റ് വൈസ് പ്രസിഡന്റ് നിക്കോളാസ് സ്റ്റെഫാനുട്ട ചർച്ച തടസപ്പെടുത്തുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. പാർലമെന്റിന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണ് ഇത്തരം വാക്കുകളെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനവും അവിടുത്തെ ധാതുസമ്പത്തുമാണ് ഗ്രീൻലാൻഡിൽ അമേരിക്ക കണ്ണുവയ്ക്കാൻ കാരണം. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ചെറുക്കാൻ ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് അമേരിക്കയ്ക്കും നാറ്റോയ്ക്കും ഗുണകരമാകുമെന്ന് ട്രംപ് വിശ്വസിക്കുന്നു.
ഇതിന്റെ ഭാഗമായി ഡെന്മാർക്കിനെ പിന്തുണയ്ക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 25 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അമേരിക്കയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലും വിള്ളലുകൾ വീഴുകയാണ്.
പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിനെ അമേരിക്കയോടു ചേർക്കാനുള്ള മോഹത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രസിഡന്റ ട്രംപ്. ഗ്രീൻലാൻഡും കാനഡയും അമേരിക്കയുടെ ഭാഗമായി ചിത്രീകരിച്ച ഭൂപടവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി സംസാരിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ നടപടി. ഗ്രീൻലാൻഡ് വിഷയത്തിൽ സൈന്യത്തെ ഉപയോഗിച്ചും ലക്ഷ്യം നേടുമെന്ന സൂചന അദ്ദേഹം ആവർത്തിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും ലോകസുരക്ഷയ്ക്കും ഗ്രീൻലാൻഡ് വേണം. അക്കാര്യത്തിലൊരു തിരിച്ചുപോക്കില്ല.
