വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തിനു പിന്തുണ നൽകാത്ത രാജ്യങ്ങൾക്കുമേൽ കടുത്ത വ്യാപാര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ഒഴിച്ചുകൂടാനാകാത്തതാണെന്നും അമേരിക്കയുമായി സഹകരിക്കാത്ത രാജ്യങ്ങൾ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസിൽ നടന്ന സമ്മേളനത്തിലാണ് ട്രംപ് മുന്നറിയിപ്പു നൽകിയത്.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ നടത്തിയ സൈനിക നീക്കത്തിനു പിന്നാലെയാണ്, ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കം ട്രംപ് വീണ്ടും സജീവമാക്കിയത്. ആർട്ടിക് മേഖലയിലെ ധാതുസമ്പത്തിലും തന്ത്രപ്രധാന സ്ഥാനങ്ങളിലും റഷ്യയും ചൈനയും കണ്ണുവച്ചിരിക്കുകയാണെന്നും നിലവിൽ ഗ്രീൻലാൻഡ് സുരക്ഷിതമല്ലെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ അമേരിക്കയുടെ ഈ വാദങ്ങളെ റഷ്യ തള്ളിക്കളഞ്ഞു.
ഗ്രീൻലാൻഡ് പിടിക്കാൻ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും വൈറ്റ് ഹൗസ് തള്ളിക്കളയുന്നില്ല. ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണനയാണ്. ആർട്ടിക് മേഖലയിലെ ശത്രുക്കളെ പ്രതിരോധിക്കാൻ ഇത് അത്യാവശ്യമാണ്. ഇതിനായി സൈനിക ശക്തി ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വക്താക്കൾ വ്യക്തമാക്കി.
പ്രതിരോധവുമായി ഡെൻമാർക്കും ഗ്രീൻലാൻഡും
അമേരിക്കയുടെ നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഫ്രാൻസും ജർമനിയും ഗ്രീൻലാൻഡിന് സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, യൂറോപ്യൻ സൈന്യത്തിന്റെ സാന്നിധ്യം ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ബാധിക്കില്ലെന്ന് കരോലിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയുടെ നീക്കത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നാണ് ഡെൻമാർക്ക് വിശേഷിപ്പിച്ചത്. ഇക്കാര്യം ചർച്ച ചെയ്യേണ്ട സാഹചര്യം പോലുമില്ല. ഡെൻമാർക്കോ ഗ്രീൻലാൻഡോ ഇത് ആഗ്രഹിക്കുന്നില്ല. ഇതു പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസെ പറഞ്ഞു.
സമാനമായ നിലപാടാണ് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും സ്വീകരിച്ചത്. തങ്ങൾ ഡെൻമാർക്കിനൊപ്പമേ നിൽക്കുവെന്നും നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നുവെമന്നും നീൽസൺ വ്യക്തമാക്കി. നിലവിൽ മൂന്നു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ വലിയൊരു നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.
