ഇടുക്കിയില്‍ കനത്ത മഴ, ഡാമില്‍ ജലനിരപ്പുയരുന്നത് ശരവേഗത്തില്‍, 2397 അടി പിന്നിട്ടതോടെ ഡാം തുറക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി, ചാനലുകാരോട് പേടിപ്പിക്കാന്‍ വന്നേക്കരുതെന്ന് ഇടുക്കിക്കാരും

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ജലനിരപ്പ് ശരവേഗത്തില്‍ ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2397.04 അടിയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ജലനിരപ്പുയര്‍ന്നാല്‍ രണ്ടുദിവസത്തിനുള്ള ഡാം തുറന്നു വിടേണ്ടിവരും. ചൊവ്വാഴ്ച രാവിലെ പത്തിനു ജലനിരപ്പ് 0.06 അടി കുറഞ്ഞ് 2396.14 അടിയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് മഴ കനത്തതോടെ സ്ഥിതിഗതികള്‍ മാറി.

പകല്‍ പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് രാത്രി ഏഴിന് 2396.26 അടിയിലെത്തി. 1.34 കോടി യൂണിറ്റായിരുന്നു മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം. 1.26 കോടി യൂണിറ്റിനുള്ള വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 1.38 സെ.മീ. മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി. 201.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്.

ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് ജലനിരപ്പ് 2397 അടിയിലെത്തുന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് വലിയതോതിലാണ് ഉയരുന്നത്. ബുധനാഴ്ച ഇടുക്കിയില്‍ മിക്കയിടത്തും കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ അവസ്ഥയിലാണ് ജലനിരപ്പ് ഉയരുന്നതെങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

അതേസമയം കഴിഞ്ഞയാഴ്ച ഡാമിന് സമീപത്തും ചെറുതോണിയിലുമായി തമ്പടിച്ച ചാനല്‍ മാധ്യമപ്രവര്‍ത്തകരുടെ രീതിക്കെതിരേ നാട്ടുകാര്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. ഇടുക്കിക്കാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള മാധ്യമപ്രവര്‍ത്തനമാണ് ചാനലുകാര്‍ നടത്തുന്നതെന്ന വികാരം ഏവരിലും ശക്തമാണ്.

Related posts