നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സജി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സജിയുടെ വിവാഹം നടന്നാൽ താൻ അമ്മയെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിപ്പോകുമെന്ന് ജ്യേഷ്ഠൻ റെജി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ ദിവസേന തർക്കങ്ങൾ നടക്കാറുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നു.
തന്റെ വിവാഹം നിശ്ചയിച്ചെന്നും എല്ലാവരും വരണമെന്നും പറഞ്ഞ് സജി നാട്ടുകാരെ ക്ഷണിച്ചിരുന്നു. 500 പേർക്ക് വിരുന്നൊരുക്കുന്നുണ്ടെന്നും സജി പറഞ്ഞു. എന്നാൽ ഒരു മരണം നടന്നതിനാൽ വിവാഹം മാറ്റിവച്ചതായി സജി നാട്ടുകാരെ അറിയിച്ചു.
നാട്ടുകാർ സംഗതിയുടെ സത്യാവസ്ഥ തിരക്കിനോക്കിയപ്പോൾ സജിയുടെ വിവാഹം ഒരിടത്തും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമായി. കൊലപാതക വിവരം മറച്ചുവെക്കാനാണോ ഈ ‘വിവാഹ നാടകം’ കളിച്ചതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. എട്ട് വർഷം മുൻപ് ഇവരുടെ പിതാവിന്റെ തിരോധാനത്തിലും നാട്ടുകാർ സംശയം ഉന്നയിച്ചു.
