കാട്ടുകോഴിക്ക് എന്തു സംക്രാന്തി ! കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ ഖാന്‍

ആയിരത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴുപേരാണ് ഇതുവരെ കോവിഡ് ബാധമൂലം പാക്കിസ്ഥാനില്‍ മരിച്ചത്.

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍ റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു. കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച ഇറാനില്‍ നിന്നെത്തിയവരില്‍ നിന്നാണ് പാകിസ്താനില്‍ രോഗം പടര്‍ന്നത്.

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 400ഓളം പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296, ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78, ബലൂചിസ്താനില്‍ 110, ഇസ്ലാമബാദ്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം.

നിലവില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുള്ളത്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ അത് പാക്കിസ്ഥാന്റെ സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ഇമ്രാന്റെ നിലപാട്.

രാജ്യത്തിന്റെ 25% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ലോക്ക് ഡൗണ്‍ രാജ്യവ്യാപകമാക്കിയാല്‍ കൂലിത്തൊഴിലാളികള്‍, ദിവസവേതനക്കാര്‍, തെരുവ് കച്ചവടക്കാര്‍ എന്നിവര്‍ എങ്ങനെ ജീവിക്കും എന്നും ഇമ്രാന്‍ഖാന്‍ ചോദിക്കുന്നു.

Related posts

Leave a Comment