പരവൂർ: റെയിൽവേയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ടെലികോം-ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കി ഇന്ത്യൻ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ വിപുലമായ ആധുനികവൽക്കരണ പദ്ധതിയിലൂടെ റെയിൽവേ ശൃംഖലയെ പൂർണമായും ഡിജിറ്റലായി സംയോജിപ്പിച്ചിരിക്കുകയാണ്. അത്യാധുനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളുമാണ് ഇതിന്റെ പ്രധാന ആകർഷണം.
രാജ്യത്തെ 1,874 സ്റ്റേഷനുകളിൽ ഇതിനോടകം വീഡിയോ സർവൈലൻസ് സിസ്റ്റം (വിഎസ്എസ്) വിപുലീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വീഡിയോ അനലിറ്റിക്സ് ഉപയോഗിക്കുന്നതിലൂടെ അതിക്രമിച്ചു കയറുന്നവരെയും അനാവശ്യമായി സ്റ്റേഷനിൽ തങ്ങുന്നവരെയും സ്വയമേവ കണ്ടെത്താൻ സാധിക്കും. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാമറകൾ റെയിൽവേയുടെ കണ്ണുകളായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ തലച്ചോറായും പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (ഐപിഐഎസ്) 1,405 സ്റ്റേഷനുകളിൽ ഏർപ്പെടുത്തി. ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേറ്റർ ബോർഡുകൾ, കോച്ച് ഗൈഡൻസ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമാണ്. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റവുമായി ( എൻടിഇഎസ്) ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ട്രെയിനുകളുടെ സമയവിവരങ്ങൾ തത്സമയം അനൗൺസ്മെന്റുകളായി ലഭിക്കും.
ദുർഘടമായ ഭൂപ്രദേശങ്ങളിലെ യാത്ര സുരക്ഷിതമാക്കാൻ ടണൽ കമ്യൂണിക്കേഷൻ സംവിധാനങ്ങളും റെയിൽവേ വികസിപ്പിച്ചു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള ലിങ്ക് ഉൾപ്പെടെയുള്ള പാതകളിൽ തുരങ്കങ്ങൾക്കുള്ളിൽ തടസമില്ലാത്ത റേഡിയോ കണക്റ്റിവിറ്റി ഉറപ്പാക്കി. മിഷൻ ക്രിട്ടിക്കൽ ആപ്ലിക്കേഷനുകൾക്കായി ഐപി എംപിഎൽഎസ് സാങ്കേതികവിദ്യ 1,396 സ്റ്റേഷനുകളിൽ കമ്മീഷൻ ചെയ്തു. ഇത് വഴി റിസർവേഷൻ സംവിധാനം, ചരക്ക് നീക്ക വിവരങ്ങൾ എന്നിവ കൂടുതൽ വേഗത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ സാധിക്കും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയോട് ചേർന്ന് നിന്ന് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സുരക്ഷിത യാത്രയൊരുക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ
