തേടിയിറങ്ങിയത് വെറുതെയായില്ല, ജാനകിയമ്മയുടെ ആഗ്രഹം സഫലമായി! സുമനസുകള്‍ നവമാധ്യമങ്ങളിലൂടെ കൈകോര്‍ത്തതോടെ പത്തു വര്‍ഷം മുമ്പ് നാടുവിട്ടുപോയ മകനെ കണ്ടെത്തി

വാര്‍ധക്യത്തില്‍ നൊന്തുപറ്റ മകന്‍ അടുത്തുണ്ടാകണമെന്ന ഒരമ്മയുടെ ആഗ്രഹം സഫമായിരിക്കുന്നു. പത്തു വര്‍ഷം മുമ്പ് നാടുവിട്ട മകനെ തിരിച്ചുകിട്ടിയിരിക്കുന്നു. കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മ എന്ന വയോധികയുടെ കണ്ണീരിനും കാത്തിരിപ്പിനുമാണ് ഫലമുണ്ടായത്.

പത്തുവര്‍ഷംമുമ്പ് ജോലിതേടി വീടുവിട്ട മകന്‍ ഷാജികുമാറിനെയാണ് തിരികെ കിട്ടിയത്. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്.

പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ജാനകിയമ്മ മകനെ കണ്‍നിറയെ കണ്ടു. ഷാജികുമാര്‍ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. കണ്ടുനിന്നവരുടെ പോലും കണ്ണും മനസും നിറഞ്ഞു.

തലസ്ഥാനത്തെ ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമവാര്‍ത്തകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന ഷാജികുമാര്‍ അമ്മയെത്തേടിയെത്തിയത്.

മന്ത്രി കെ കെ ശൈലജയും കൂടിച്ചേരലിനു ചുക്കാന്‍ പിടിച്ച സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീലും സന്തോഷമുഹൂര്‍ത്തത്തിന് സാക്ഷികളായി. പത്തു വര്‍ഷം അമ്മയ്ക്ക് കൊടുക്കാന്‍ കഴിയാതിരുന്ന സ്‌നേഹവും കരുതലും ഇരട്ടിയായി നല്കുമെന്ന് ഉറപ്പു പറഞ്ഞാണ് ഷാജികുമാര്‍ അമ്മയെക്കൂട്ടി മടങ്ങിയത്.

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പാണു മകന്‍ ഷാജി വീട്ടില്‍നിന്നും ജോലി തേടി പോയത്. അതിനുശേഷം തിരികെ വന്നിട്ടില്ല. കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണു മകന്‍ നാടുവിട്ടതെന്നു ജാനകി പറയുന്നു. നാടു വിടുമ്പോള്‍ 36 വയസ്സുണ്ടായിരുന്നു.

മകന്‍ എവിടെയെങ്കിലും സമാധാനത്തോടെ കഴിയട്ടെയെന്നു കരുതി പൊലീസില്‍ പരാതിപ്പെടാനും ഈ അമ്മ തയാറായില്ല. എന്നാല്‍ ഷാജി വീടുവിട്ടതിനു ശേഷമുള്ള നാളുകള്‍ ജാനകിയ്ക്ക് കഷ്ടകാലത്തിന്റേതായിരുന്നു.

മൂത്ത രണ്ടുമക്കളും അമ്മയെ നോക്കാതെ കയ്യൊഴിഞ്ഞു. ബന്ധുക്കളും തഴഞ്ഞു. അന്തിയുറങ്ങാന്‍ വീടുപോലുമില്ലാതെ ജാനകി പത്തുവര്‍ഷം കഴിഞ്ഞത് വൃദ്ധസദനങ്ങളില്‍. ജീവിക്കാനായി വീട്ടുജോലിയും ചെയ്തു.

ബേക്കറി ജോലിക്കാരനായിരുന്ന ഷാജി ഭാര്യാ ബന്ധുക്കളുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് വീട് വിട്ടതെന്നു ജാനകി പറയുന്നു. അതോടെ ഷാജിയും അമ്മയും താമസിച്ച വീടിന് താഴും വീണു. മകന്‍ തിരികെ എത്തുമ്പോള്‍ വീട് തുറക്കാമെന്ന നിലപാടിലാണു മരുമകള്‍ എന്നും ഇവര്‍ പറയുന്നു. വീട്ടു ജോലിയെടുത്ത് ഉപജീവനം നടത്തുമ്പോഴാണ് മകനെ കണ്ടതായുള്ള വിവരം ജാനകിയെ തേടിയെത്തുന്നത്.

മുന്‍പ് മകന്‍ ജോലി ചെയ്ത ബേക്കറി ഉടമയാണു വിവരം ജാനകിയെ അറിയിച്ചത്. ഉടമയോടു തലസ്ഥാനത്ത് എത്തിയ ഒരു കൊയിലാണ്ടി സ്വദേശിയാണു വിവരം നല്‍കിയത്. ഇതു കേട്ട ഉടനെ മകനെ തേടി ഇറങ്ങാന്‍ ജാനകി തീരുമാനിച്ചു. എന്നാല്‍ കയ്യില്‍ പണമില്ലായിരുന്നു. അതിനാല്‍ വീണ്ടും വീട്ടുജോലിക്കു പോയി.

അതില്‍ നിന്നും കിട്ടിയ ചെറിയ തുകയില്‍ ട്രെയിന്‍ കയറി തലസ്ഥാനത്തെത്തി. എന്നാല്‍ അമ്മയെ തേടി മകന്‍ എത്തിയില്ല. മകനെ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന അമ്മയെ റെയില്‍വേ പോലീസ് അഗതിമന്ദിരത്തിലാക്കി. പിന്നീട് വിവിധ മാധ്യമങ്ങളും ബേക്കറി അസോസിയേഷനും നടത്തിയ പരിശ്രമത്തിലാണ് ഇപ്പോള്‍ ഈ കൂടിച്ചേരല്‍ സാധ്യമായിരിക്കുന്നത്.

Related posts