ജയറാമിനെ കണ്ടതും നിയന്ത്രണംവിട്ട് ദിലീപ് പൊട്ടിക്കരഞ്ഞു, ഞാനൊരു കുറ്റവും ചെയ്തിട്ടില്ല ഏട്ടായെന്നു പറഞ്ഞപ്പോള്‍ ജയറാമിന്റെ കണ്ണുനിറഞ്ഞു, രണ്ടു താരങ്ങളുടെ കൂടിക്കാഴ്ച്ച ഇങ്ങനെ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച പ്രമുഖരായ താരങ്ങളിലെ ആദ്യത്തെയാള്‍ ജയറാമായിരുന്നു. തിരുവോണത്തിന്റെ തലേന്ന് ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ചെന്നൈയില്‍ നിന്ന് പറന്നെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ കേവലം 20 മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ജയറാം മുറിയില്‍ വന്നതിനുശേഷമായിരുന്നു ദിലീപിനെ അങ്ങോട്ട് എത്തിച്ചത്. ജയറാമിനെ ആദ്യം കണ്ട ദിലീപ് ഒരുമാത്ര നിശ്ചലനായി നിന്നു. പിന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു. ജയറാമേട്ടാ ഞാന്‍ നിരപരാധിയാണെന്നായിരുന്നു ജനപ്രിയനായകന്റെ ആദ്യ വാക്കുകള്‍. എന്തിനാണ് എന്നെ എല്ലാവരും കൂടി കല്ലെറിയുന്നതെന്ന ദിലീപിന്റെ ചോദ്യത്തിനു മുന്നില്‍ ജയറാമിനു മറുപടിയൊന്നുമില്ലായിരുന്നു. കെട്ടിപ്പിടിച്ച ജയറാമും വികരാധീനനായതോടെ റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും കണ്ണുനിറഞ്ഞു. എല്ലാം ശരിയാകുമെന്നും മോശം സമയം മാറുമെന്നും എല്ലാവരും നിനക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും ജയറാം പറഞ്ഞു.

ജയില്‍ ജീവിതം തനിക്കു കൂടുതല്‍ കരുത്തു നല്കിയെന്ന് പറഞ്ഞ ദിലീപ് തന്നെയോര്‍ത്ത് വിഷമിക്കരുതെന്ന് വീട്ടുകാരോട് പറയണമെന്നും പറഞ്ഞു. ഇതിനിടെ അപ്രതീക്ഷിതമായി ദിലീപിന്റെ ഭാഗത്തുനിന്നും ഒരു ചോദ്യം വന്നു. ‘ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ?’ നിറ കണ്ണുകളോടെ തമാശ രൂപത്തില്‍ ദിലീപ് ചോദിച്ചപ്പോള്‍ ജയറാമിന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. തീര്‍ച്ചയായും നമുക്കിനിയും ഒന്നിച്ചഭിനയിക്കാമെന്ന് ജയറാം ദിലീപിനോട് പറഞ്ഞു. ഈ കഷ്ടകാലമൊക്കെ ഒന്ന് കഴിഞ്ഞൊരു ദിനം വരും. അന്ന് എല്ലാം ശരിയാവുമെന്ന് ആശ്വസിപ്പിച്ച് ജയറാം മടങ്ങി. എല്ലാ ഓണത്തിനും തങ്ങള്‍ കണ്ടുമുട്ടാറുണ്ടെന്നും ഒരിക്കല്‍പ്പോലും ആ പതിവ് മുടക്കിയിട്ടില്ലെന്നും കൂടിക്കാഴ്ച്ചയ്ക്കുശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related posts