കാക്കനാട്ടെ ജിബിന്റെ കൊലപാതകത്തിനു പിന്നിലെ കാരണം രാത്രിയിലെ വരവ്, ജിബിനെ കാത്തിരുന്ന സംഘം വളഞ്ഞിട്ട് കോണിപ്പടിക്കു കീഴിലുള്ള ഗ്രില്ലില്‍ കെട്ടിയിട്ടു മര്‍ദിച്ചു, സദാചാര കൊലപാതകത്തിന്റെ കാരണങ്ങള്‍ പുറത്ത്

കാക്കനാട് വാഴക്കാലയില്‍ വെണ്ണല തെക്കേപ്പാടത്ത് ജിബിന്‍ വര്‍ഗീസിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ്‌പേര്‍കൂടി പോലീസ് പിടിയില്‍. ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. സംഭവത്തില്‍ ഏഴ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. ഇപ്പോള്‍ പിടിയിലായ ആറുപേരും കീഴടങ്ങിയതായാണു വിവരം.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ 14 പ്രതികള്‍ക്ക് പങ്കുള്ളതായാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. അപകട മരണമെന്നു പ്രഥമ ദൃഷ്ട്യാ തോന്നിയ കേസ് ഇരുപത് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു കൊലപാതകമെന്നു കണ്ടെത്തിയും ഏഴു പ്രതികള്‍ അറസ്റ്റിലായതും. തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലീസ്, സൈബര്‍ വിഭാഗം, ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയ അന്വേഷണ വിഭാഗം തുടങ്ങിയവ സംയുക്തമായിട്ടായിരുന്നു അന്വേഷണം.

വാഴക്കാല പടന്നാട്ട് അസീസിന്റെ മകന്‍ മനാഫ്, കുഴിപ്പറന്പില്‍ ആലി ഇബ്രാഹിമിന്റെ മകന്‍ അലി (40), സഹോദരന്മാരായ സലാം (48), യൂസഫ് (42), കുഴിപ്പറന്പില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (23), കുരിക്കോട്ട്പറന്പ് കായിയുടെ മകന്‍ കെ.കെ. സിറാജുദ്ദീന്‍ (49), പുറ്റിങ്കല്‍പറന്പ് ജമാലിന്റെ മകന്‍ അജാസ് (31) എന്നിവരാണ് റിമാന്‍ഡില്‍ കഴിഞ്ഞുവരുന്നത്.

പടന്നാട്ട് അസീസ്, മകളുടെ ഭര്‍ത്താവ് അനീസ്, ഷിഹാബ്, നിസാര്‍, മറ്റു മൂന്നു പേര്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരില്‍ ആറുപേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളതെന്നാണു വിവരം. ശനിയാഴ്ച പുലര്‍ച്ചെ നാലിനാണു ജിബിനെ പാലച്ചുവട് റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തു ജിബിന്റെ സ്‌കൂട്ടര്‍ മറിഞ്ഞു കിടന്നിരുന്നതിനാല്‍ വാഹനാപകടമെന്നാമെന്നാണ് ആദ്യം കരുതിയത്. പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്.

സംഭവം നടന്ന രാത്രിയില്‍ അസീസിന്റെ വീടിന് സമീപം ജിബിനെ കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. ജിബിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടി. ജിബിനും അസീസിന്റെ കുടുംബവും തമ്മില്‍ മുമ്പുണ്ടായിരുന്നു വഴക്കാണു കൊലപാതകത്തിനു പിന്നിലെന്നാണു പോലീസ് പറയുന്നത്.

സംഭവം നടന്ന ശനിയാഴ്ച പുലര്‍ച്ചെ 12.30ന് ചക്കരപ്പറമ്പിലുള്ള വീട്ടില്‍നിന്നു ജിബിനെ വാട്ട്‌സാപ്പ് വഴി മെസേജ് അയച്ച് വാഴക്കാല പടന്നാട്ട് അസീസിന്റെ വീട്ടിലെത്തിച്ചു. സ്‌കൂട്ടര്‍ പുറത്തുവച്ചശേഷം വീടിനു പിന്നിലൂടെ എത്തിയ ജിബിനെ സംഘം വളഞ്ഞ് കോണിപ്പടിക്കു കീഴിലുള്ള ഗ്രില്ലില്‍ കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മര്‍ദനം പുലര്‍ച്ചെ രണ്ടര വരെ നീണ്ടുനിന്നു. ബലമേറിയ ആയുധംകൊണ്ടുള്ള മര്‍ദനത്തില്‍ വാരിയെല്ല് തകര്‍ന്നു. ആക്രമിക്കാന്‍ മുന്‍കൂട്ടി തയാറായിനിന്നവരും ശബ്ദം കേട്ടെത്തിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിബിന്‍ വീടിനുള്ളില്‍ വച്ചുതന്നെ മരിച്ചു.
മരണം സംഭവിച്ചതോടെ ജിബിന്റെ മൃതദേഹം പ്രതികളിലൊരാളായ വാഴക്കാല കുഴിപ്പറമ്പില്‍ അലി എന്നയാളുടെ ഓട്ടോറിക്ഷയില്‍ കയറ്റി. അലിയുടെ ബന്ധു മുഹമ്മദ് ഫൈസല്‍ ആണ് ഓട്ടോറിക്ഷ ഓടിച്ചത്.

മറ്റൊരു പ്രതി അലിയുടെ സഹോദരന്‍ സലാം മൃതദേഹവുമായി പിന്നിലിരുന്നപ്പോള്‍ വീട്ടുടമ അസീസിന്റെ മകന്‍ മനാഫ് ഇവര്‍ക്കു കൂട്ടായി ഓട്ടോറിക്ഷയില്‍ കയറി. കൂട്ടാളികളായ ഷിഹാബ്, നിസാര്‍ എന്നിവര്‍ ജിബിന്‍ എത്തിയ സ്‌കൂട്ടറുമായി ഓട്ടോറിക്ഷയ്ക്കു പിന്നാലെ പോയി.
ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. മറ്റുരണ്ടുപേര്‍ കാറിലും ഇവരെ പിന്തുടര്‍ന്നിരുന്നു.

പാലച്ചുവടെത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. അപകടമുണ്ടായതാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനു സ്‌കൂട്ടര്‍ മൃതദേഹത്തിനോടു ചേര്‍ന്നു മറിച്ചിട്ടു. പരിശോധയ്‌നക്കെത്തിയ പോലീസ് അപകടമാണെന്ന് ആദ്യം ധരിച്ചെങ്കിലും കൊലപാതകമാണെന്നു പിന്നീട് സ്ഥിരീകരിച്ചു.
മൃതദേഹത്തില്‍ കട്ടികൂടിയ ആയുധംകൊണ്ടു മര്‍ദ്ദിച്ചതിന്റെ പാടുകളാണു സംശയമുണ്ടാക്കിയത്.

Related posts